November 27, 2020
November 27, 2020
ദോഹ: ഖത്തറിൽ നിന്നും ഇനി മുതൽ പുറത്തേക്ക് യാത്ര ചെയ്യുന്നവർ തിരിച്ചു വരുമ്പോൾ റീ പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ക്യൂ .സി .ഓ) അറിയിച്ചു.അതേസമയം ഇപ്പോൾ ഖത്തറിന് പുറത്തുള്ളവർക്ക് രാജ്യത്തേക്ക് തിരിച്ചുവരാൻ റീഎൻട്രി പെർമിറ്റിന് അപേക്ഷിക്കണം.ഞായറാഴ്ച മുതൽ പുറത്തു പോകുന്നവർക്കുള്ള റീ എൻട്രി പെർമിറ്റ് സ്വമേധയാ ലഭ്യമാകും. ഖത്തറിൽ നിന്നും യാത്ര പുറപ്പെട്ട ഉടനെ യാത്ര ചെയ്തവർക്കോ അവരുടെ കമ്പനിക്കോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും റീഎൻട്രി പെർമിറ്റ് പ്രിന്റ് ചെയ്യാവുന്നതാണ്. ഖത്തറിൽ നിന്നും പുറത്തുകടക്കുന്നതോടെ ഓട്ടോമാറ്റിക് ആയി ഈ പെർമിറ്റ് ലഭ്യമാകും.
കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ക്യൂ .സി .ഓ അറിയിച്ചു.
പുറത്തുപോകുന്നവർ തിരിച്ചുവരുമ്പോൾ ക്വാറന്റൈൻ കാലാവധി ഒരാഴ്ചയായിരിക്കും. ഈ കാലാവധി എല്ലാ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ബാധകമാണ്. ഇന്ത്യയിൽ നിന്നും മടങ്ങി വരുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ തുടർന്നും നിർബന്ധമായിരിക്കും. മറ്റുള്ളവരുടെ കൂടെ ഷെയർ ചെയ്ത് താമസിക്കുന്നവർക്ക് ക്വാറന്റൈൻ രണ്ട് ആഴ്ചയായിരിക്കും.
രാജ്യത്ത് എത്തിയാൽ ഉടനെ കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. അതേസമയം, യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂർ മുമ്പ് പുറപ്പെടുന്ന രാജ്യത്ത് വെച്ച് കോവിഡ് ടെസ്റ്റ് നടത്തിയാൽ ഖത്തറിൽ കോവിഡ് പരിശോധന നിർബന്ധമല്ല. പക്ഷെ ഖത്തറിലെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്നായിരിക്കണം പരിശോധന നടത്തേണ്ടത്.
ഖത്തറിലെത്തി ആറാം ദിവസം രണ്ടാമത്തെ കോവിഡ് പരിശോധന നടത്തണം. ഏഴാം ദിവസം വരെ ഇവരുടെ മൊബൈൽ ഫോണിലെ ഇഹ്തിറാസ് ആപ്പിൽ മഞ്ഞയായിരിക്കും. നവംബർ 29 ഞായറാഴ്ച മുതൽ ഈ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.