September 01, 2020
September 01, 2020
ദോഹ : ഖത്തറിലെ സ്‌കൂൾ ജീവനക്കാരിൽ 98.5 ശതമാനവും കോവിഡ് മുക്തരാണെന്ന് നാഷനല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ച രോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. രാജ്യത്തെ കൊറോണാ വ്യാപനത്തിൽ കഴിഞ്ഞ ജൂൺ മുതൽ ഗണ്യമായ കുറവുണ്ടായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.തിങ്കളാഴ്ച വൈകീട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഒരേ കുടുംബത്തിലെ അംഗങ്ങളിൽ നിന്നാണ് കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ആയിരത്തിൽ രണ്ടു മുതൽ നാല് ശതമാനം വരെയാണ് ഖത്തറിൽ കോവിഡ് പരിശോധന നടത്തുന്നത്.ആഗോള തലത്തിൽ തന്നെ ഏറ്റവും ഉയർന്ന പരിശോധനാ നിരക്കാണിത്. കൊറോണക്കെതിരായ പ്രതിരോധ വാക്സിൻ ലഭ്യമായി തുടങ്ങിയാൽ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നും എല്ലാ സമൂഹങ്ങൾക്കും വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ഏതാനും മാസങ്ങളായി പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്.അതേസമയം,കോവിഡ് ഇപ്പോഴും ഭീഷണിയായി തന്നെ നിലനിൽക്കുന്നതിനാൽ ജാഗ്രതയുടെ കാര്യത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മാസ്ക് ധരിക്കുക,സാമൂഹ്യ അകലം പാലിക്കുക,കൈകൾ കൃത്യമായി ശുചിയാക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നവരിൽ വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
നാലാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വരുമ്പോൾ പൊതുജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നത് വസ്തുതയാണ്. എന്നാൽ വൈറസ് പൂർണമായും അപ്രത്യക്ഷമായെന്നും നാം നേരിടുന്ന ഭീഷണി ഇല്ലാതായെന്നും ഇതുകൊണ്ട് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.