January 26, 2021
January 26, 2021
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ഈ വര്‍ഷം പകുതിയോടെ തന്നെ കൊവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തുമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. ഖത്തറിലെ ഇംഗ്ലീഷ് ദിനപത്രമായ 'ദി പെനിസുല'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2019 ല്‍ 1100 കോടി ഡോളര്‍ കവിഞ്ഞിരുന്നു. കൊവിഡിന്റെ വെല്ലുവിളികള്‍ക്കിടയിലും 2020 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 700 കോടി ഡോളറായി. ഇത് നല്ല വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.' -ഡോ. മിത്തല്‍ പറഞ്ഞു.
നടപ്പ് വര്‍ഷം പകുതിയോടെ ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് കൊവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യയിലെ ഉല്‍പ്പാദനം മന്ദഗതിയിലായി. കൊവിഡിനു മുമ്പുള്ള ഏഴ് മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ചാ നിരക്കിലേക്ക് ഇന്ത്യ എത്തും. ഉഭയകക്ഷി വ്യാപാരം ഉയര്‍ത്തുന്നത് ഇന്ത്യയ്ക്കും ഖത്തറിനും നല്ലതാണ്. വ്യാപാരം ഉയര്‍ത്തുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജ്ജം, ഇലക്ട്രിക് ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, മരുന്നുകള്‍, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ ഇരുരാജ്യങ്ങളും തമ്മില്‍ കൈമാറ്റം ചെയ്യുന്നു. 2020 ല്‍ ഖത്തറില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടുണ്ട്.
നിക്ഷേപ, വാണിജ്യ മേഖലകളില്‍ ഖത്തറുമായി തങ്ങള്‍ക്ക് വളരെ ശക്തമായ ബന്ധമാണ് ഉള്ളത്. ഊര്‍ജ്ജമേഖലയില്‍ ശക്തമായ പങ്കാളിത്തമാണ് ഖത്തറുമായി ഉള്ളത്. പങ്കാളിത്തം ഈ മേഖലയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത് എന്തിനാണെന്നാണ് തങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. വ്യാപാരത്തെ എങ്ങനെ വൈവിധ്യവല്‍ക്കരിക്കാമെന്നാണ് ഇന്ത്യയും ഖത്തറും അന്വേഷിക്കുന്നതെന്നും ഡോ. ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലും ഇന്ത്യയിലും ആരംഭിച്ച വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ ജോലിക്കും ബിസിനസിനും കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.