November 30, 2019
November 30, 2019
ദോഹ : രണ്ടര വർഷം പിന്നിടുന്ന ഗൾഫ് നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനി കഴിഞ്ഞ മാസം സൗദിയിൽ അപ്രഖ്യാപിത സന്ദർശനം നടത്തിയതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണൽ,റോയിട്ടേഴ്‌സ് എന്നിവയെ ഉദ്ധരിച്ച് അൽജസീറാ ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സന്ദർശനത്തിനിടെ ഉന്നത സൗദി ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധം പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായും അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഉപരോധം അവസാനിപ്പിക്കാൻ ഖത്തർ മുന്നോട്ടുവെച്ച നിർദേശങ്ങൾ സൗദി അംഗീകരിച്ചതായും പേരു വെളിപ്പെടുത്താത്ത അറബ് ഉദ്യോഗസ്ഥൻ പറഞ്ഞാതായാണ് വാൾസ്ട്രീറ്റ് ജേണൽ വെളിപ്പെടുത്തിയിരിക്കുന്നത്.അതേസമയം സൗദി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാനുമായി ഖത്തർ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഖത്തർ വിദേശകാര്യ മന്ത്രിയുടെ സൗദി സന്ദർശനത്തെ കുറിച്ച് ഒരു മുതിർന്ന ഖത്തരി ഉദ്യോഗസ്ഥനോട് തിരക്കിയപ്പോൾ 'ഓരോ രാജ്യത്തിന്റെയും പരമാധികാരം പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള സുതാര്യമായ ചർച്ചകൾക്ക് ഖത്തർ എപ്പോഴും സന്നദ്ധമാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ ഖത്തർ വിദേശകാര്യ മന്ത്രിയുടെ സൗദി സന്ദർശനത്തെ കുറിച്ച് വന്ന മാധ്യമ റിപ്പോർട്ടുകളെ കുറിച്ച് സൗദി ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഉപരോധത്തിന് ശേഷം ഖത്തർ ഉന്നതതല സംഘം സൗദിയിൽ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. നേരത്തെ മക്കയിൽ നടന്ന അറബ് ഉച്ചകോടിയിൽ ഖത്തർ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
2017 ജൂണിലാണ് സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ എന്നീ അയൽരാജ്യങ്ങൾ തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെതിരെ കര-വ്യോമ-നാവിക പാതകളിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് ഉപരോധം പ്രഖ്യാപിച്ചത്. എന്നാൽ ഖത്തർ ആരോപണം പല തവണ നിഷേധിച്ചിരുന്നു.
ഖത്തറിനെതിരായ ഉപരോധത്തെ തുടർന്നുണ്ടായ ഗൾഫ് പ്രതിസന്ധി ദോഹയിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ടൂർണമെന്റോടെ പരിഹരിക്കപ്പെട്ടേക്കുമെന്ന സൂചനകൾ ബലപ്പെടുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വാർത്തകളും പുറത്തുവരുന്നത്. അറേബ്യൻ ഗൾഫ് കപ്പിൽ പങ്കെടുക്കാൻ ആദ്യം വിസമ്മതിച്ച സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ അവസാന നിമിഷം സ്വന്തം ടീമുകളെ ഖത്തറിലേക്ക് അയക്കുകയായിരുന്നു. ഈ നിലപാട് മാറ്റം മഞ്ഞുരുക്കത്തിന്റെ സൂചനയാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തർ-ഗൾഫ് വാർത്തകൾ കൃത്യതയോടെ ഏറ്റവുമാദ്യം ലഭിക്കാൻ +974 66200 167 എന്ന വാട്സ് ആപ് നമ്പറിൽ സന്ദേശം അയക്കുക