November 17, 2020
November 17, 2020
ദോഹ : ഗൾഫ് പ്രതിസന്ധിക്ക് രമ്യമായ പരിഹാരമുണ്ടായാൽ വിജയിക്കുന്നത് എല്ലാവരുമായിരിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനി പറഞ്ഞു.മേഖലയുടെ സ്ഥിരതയ്ക്കായി ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഉപരോധ രാജ്യങ്ങളുമായി നല്ല ഉദ്ദേശ്യത്തോടെയും വിശ്വാസത്തോടെയുമാണ് ഖത്തർ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.ആഗോള സുരക്ഷാ ഫോറം 2020 വെർച്വൽ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉപരോധം ആരംഭിച്ചതു മുതൽ ട്രംപ് ഭരണകൂടവുമായി ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്തു വരികയാണ്.അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് പ്രശ്നപരിഹാരത്തിനായി നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങളെയും അതിന്റെ തുടർച്ചയായി നിലവിലെ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് നടത്തിവരുന്ന പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും വളരെ ശക്തവും സുപ്രധാനവുമായ നീക്കങ്ങൾ നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി ഖത്തറിന് തന്ത്രപരമായ ബന്ധമാണുള്ളതെന്നും ശക്തമായ അടിത്തറയിലാണ് ബന്ധം വികസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിനു ശേഷം പുതിയ യുഎസ് ഭരണകൂടത്തിന്റെ നയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, യുഎസ് നയം ഗൾഫ് മേഖലയെ ബാധിക്കില്ലെന്നും അത് ലോകത്തെ മുഴുവൻ ബാധിക്കുമെന്നും അദ്ദേഹം മറുപടി നൽകി.അധികാരകൈമാറ്റത്തിന് ശേഷം അവരുമായി യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തർ വിദേശകാര്യ മന്ത്രി പറഞ്ഞു.
അറബ് രാജ്യങ്ങളുമായുള്ള ഇസ്രയേലിന്റെ സാധാരണ ബന്ധം പാലസ്തീനെ ദുര്‍ബലപ്പെടുത്തും
ഇസ്രയേലുമായി അറബ് രാജ്യങ്ങള്‍ സാധാരണ ബന്ധം സ്ഥാപിക്കുന്നത് പാലസ്തീന്‍ രാഷ്ട്രത്തിനായുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൽ റഹ്മാന്‍ അല്‍താനി പറഞ്ഞു.
'പലസ്തീനിന്റെ താല്‍പ്പര്യം ഉന്നയിക്കാനും ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിക്കുന്നതിനും ഒരു മുന്നണി ഉണ്ടാവുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു.' -ആഗോള സുരക്ഷാ ഫോറത്തില്‍ അദ്ദേഹം പറഞ്ഞു.
യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ അടുത്തിടെയാണ് ഇസ്രയേലുമായുള്ള ഔദ്യോഗിക ബന്ധത്തിന് സമ്മതം മൂളിയത്. ഈ രാജ്യങ്ങള്‍ തങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് പലസ്തീന്‍ പ്രതികരിച്ചത്. ദീര്‍ഘകാലമായുള്ള അറബ് ലോകത്തിന്റെ പലസ്തീന്‍ അനുകൂല നിലപാടിനെ ഇത് ദുര്‍ബലപ്പെടുത്തുമെന്നും പലസ്തീന്‍ ആശങ്കപ്പെടുന്നു.
അനധികൃതമായി കുടിയേറിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണം എന്നും പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കണമെന്നുമായിരുന്നു അറബ് രാജ്യങ്ങളുടെ നിലപാട്. യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ഈ നിലപാട് ലംഘിച്ചുകൊണ്ട് തങ്ങളെ വഞ്ചിച്ചുവെന്നും പലസ്തീന്‍ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.