January 23, 2021
January 23, 2021
ദോഹ : ഈജിപ്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ശൈലിയിൽ അൽ ജസീറ ഇതുവരെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് അൽ ജസീറ ചാനൽ വ്യക്തമാക്കി. ചാനലിലെ മുതിർന്ന ജീവനക്കാരിലൊരാൾ ദോഹ ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്. ഈജിപ്തിലെ ജനങ്ങളെയും അറബ് ലോകത്തെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ വിമർശനാത്മകമായ റിപ്പോർട്ടിങ് രീതിയാണ് തങ്ങൾ അവലംബിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈജിപ്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വാർത്ത ചാനലായ അൽ ജസീറ തങ്ങളുടെ എഡിറ്റോറിയൽ നയത്തിൽ മാറ്റം വരുത്തുമെന്ന് ഖത്തറി ഉദ്യോഗസ്ഥർ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.അതേസമയം അത്തരത്തിലുള്ള യാതൊരു ഉറപ്പും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ഒരു ഖത്തറി ഉദ്യോഗസ്ഥൻ വിശദീകരിച്ചു. സൌദി അറേബ്യയിൽ ചേർന്ന ജിസിസി സമ്മേളനത്തിനിടെ ഒപ്പുവയ്ക്കപ്പെട്ട അൽ-ഉല കരാറിനെ ആധാരമാക്കി എഴുതി തയ്യാറാക്കിയ ധാരണയനുസരിച്ചാണ് ഈജിപ്തുമായുള്ള നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിനും കെയ്റോയ്ക്കുമിടയിലെ വിമാന സർവ്വീസ് പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള നയതന്ത്ര വിഷയങ്ങളിൽ ഈജിപ്ത് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും കരാറിൻറെ വിശദാംശങ്ങളെപ്പറ്റി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർക്കിടയിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ,അൽ ജസീറ ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമാണെന്നും അൽ-ഉല കരാർ യാഥാർത്ഥ്യമാക്കുന്നതിലേക്ക് നയിച്ച യാതൊരു ചർച്ചകളിലും ധാരണകളിലും അൽ ജസീറ ഭാഗമായിട്ടില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി പറഞ്ഞു.ഗൾഫ് തർക്കം പരിഹരിക്കാനുള്ള ചർച്ചകളിൽ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾ ചേർന്ന് അൽ ജസീറ അടച്ചുപൂട്ടുക എന്നത് ഉൾപ്പെടെ 13 ആവശ്യങ്ങളാണ് മുന്നോട്ടു വച്ചിരുന്നത്. ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഈ ആവശ്യങ്ങൾ പിൻവലിക്കാൻ ഉപരോധ രാജ്യങ്ങൾ തയ്യാറായി എന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഖത്തർ വിദേശകാര്യ മന്ത്രിയുടെയും ചാനൽ അധികൃതരുടെയും പ്രസ്താവനകൾ.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.