October 09, 2019
October 09, 2019
ദോഹ: ട്രക്കുകള്‍, ട്രാക്ടറുകള്‍, ട്രെയിലറുകള്‍ തുടങ്ങിയ ചരക്ക് വാഹനങ്ങൾക്ക് നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങള്‍അനുവദിക്കുന്നതിനുള്ള കരടു നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി അധ്യക്ഷതയില്‍ അമീരി ദിവാനില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനു പച്ചക്കൊടി കാണിച്ചത്.
ഇത്തരം വാഹനങ്ങള്‍ക്കു പ്രത്യേകമായി പ്രത്യേക പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കാനാണു മന്ത്രാലയത്തിന്റെ തീരുമാനം. പൊതുറോഡുകളോ ഒഴിഞ്ഞ മറ്റിടങ്ങളോ ഗതാഗതത്തെ തടസപ്പെടുത്തുന്ന തരത്തിൽ പാർക്കിങ്ങിനായി അനുവദിക്കാതിരിക്കുക, നഗര സൗന്ദര്യം നിലനിർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
2007ല്‍ ട്രക്കുകള്‍, ട്രാക്ടറുകള്‍, ട്രെയിലറുകള്‍, സെമി ട്രെയിലറുകള്‍ എന്നിവയുടെ അംഗീകൃതമല്ലാത്ത സ്ഥലങ്ങളിലെ പാര്‍ക്കിങ് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണു പുതിയ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ അനുവദിക്കുക. കപ്പലുകള്‍ക്കു സ്വകാര്യ സുരക്ഷാ കമ്പനികള്‍ നല്‍കുന്ന സേവനങ്ങളെ നിയന്ത്രിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കരടു തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.