August 26, 2020
August 26, 2020
ദോഹ : ഖത്തറിൽ കടുത്ത നിയന്ത്രണങ്ങളോടെ സ്‌കൂളുകൾ തുറക്കാനിരിക്കെ, രാജ്യത്തെ സർക്കാർ-സ്വകാര്യ സ്‌കൂളുകളിലെ മുഴുവൻ അധ്യാപക-അധ്യാപകേതര ജീവനക്കാർക്കും കോവിഡ് പരിശോധനനടത്തുമെന്ന് വിദ്യാഭ്യാസ,ഉന്നത മന്ത്രാലയം അറിയിച്ചു.പരിശോധനയിൽ അധ്യാപകർക്കായിരിക്കും പ്രഥമ പരിഗണന നൽകുകയെന്നും മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.പുതിയ അധ്യയന വർഷം സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് സർക്കാർ സ്‌കൂളുകളിലെ ജീവനക്കാർക്ക് ഹമദ് മെഡിക്കൽ കോർപറേഷൻ,പ്രാഥമികാരോഗ്യ മന്ത്രാലയം എന്നിവയ്ക്ക് കീഴിലാണ് കോവിഡ് പരിശോധനകൾ നടത്തുക.അതേസമയം,സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാർ കോവിഡ് പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ ആശുപത്രികളിലോ ക്ലിനിക്കുകളിലോ ആണ് പരിശോധന നടത്തേണ്ടത്.
സ്‌കൂളുകൾ കോവിഡ് പ്രതിരോധ നടപടികളും നിർദേശങ്ങളും കൃത്യമായി പിന്തുടരണമെന്നും മന്ത്രാലയം നിർദേശിച്ചു.ഇക്കാര്യത്തിൽ വീഴ്ചകൾ വരുത്തുന്ന സ്‌കൂളുകൾ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കാര്യത്തിൽ സെപ്തംബർ ഒന്നിന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുപ്പത് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഓരോ ദിവസവും ക്ലാസില്‍ നേരിട്ടെത്താന്‍ അനുമതിയുണ്ടാവുക.ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളും സ്കൂളുകളില്‍ ഹാജരാകേണ്ടതില്ല.പുതിയ തീരുമാനമനുസരിച്ച് ഒരു ക്ലാസ് റൂമിന്‍റെ മൊത്തം ശേഷിയുടെ മുപ്പത് ശതമാനം കുട്ടികള്‍ മാത്രമേ ഒരു ദിവസം ക്ലാസില്‍ ഹാജരാകാവൂ. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് നിലവിലുള്ളത് പോലെ ഓണ്‍ലൈന്‍ ക്ലാസുകളെ തന്നെ ആശ്രയിക്കണം. 15 കുട്ടികളിലധികം ഒരു ക്ലാസ് മുറിയില്‍ ഉണ്ടാകാന്‍ പാടില്ല. ഒരു വിദ്യാര്‍ത്ഥി ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ സ്കൂളിലെത്തേണ്ടതുള്ളൂ. സ്കൂളിലെത്തുന്ന മുപ്പത് ശതമാനം കുട്ടികള്‍ തന്നെ 1.5 മീറ്റര്‍ സാമൂഹിക അകലം പാലിച്ചും മറ്റ് കോവിഡ് സുരക്ഷാ മുന്‍കരുതല്‍ വ്യവസ്ഥകള്‍ പൂര്‍ണമായും സ്വീകരിച്ചും മാത്രമേ ക്ലാസിലെത്താവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.