April 06, 2021
April 06, 2021
ദോഹ: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലോകത്തെ ആദ്യ വിമാന സര്‍വ്വീസ് നടത്താനൊരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്. വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാരും ജീവനക്കാരും മാത്രമുള്ള ക്യു.ആര്‍ 6421 വിമാനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരും.
ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ദോഹയിലേക്ക് മടങ്ങുന്ന പ്രത്യേക വിമാനത്തില്‍ ഏറ്റവും നൂതനമായ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തിയിട്ടുണ്ട്. ലോകത്തെ ആദ്യത്തെ സീറോ-ടച്ച് ഇന്‍ ഫ്‌ളൈറ്റ് വിനോദ സാങ്കേതികവിദ്യയും എയര്‍ബസ് എ 350-1000 വിമാനത്തില്‍ ഉണ്ട്.
അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ പഴയപടിയാകുമെന്നതിന്റെ അടുത്ത ഘട്ടം അകലെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പ്രത്യേക വിമാന സര്‍വ്വീസെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ജോലിക്കാരും യാത്രക്കാരും മാത്രമുള്ള ആദ്യ വിമാന സര്‍വ്വീസ് നടത്തുന്നത് അന്താരാഷ്ട്ര വ്യോമയാന സേവനത്തിന്റെ ഭാവിയ്ക്ക് പ്രതീക്ഷയുടെ വെളിച്ചമേകും. ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഖത്തര്‍ സര്‍ക്കാറില്‍ നിന്നും പ്രാദേശിക ആരോഗ്യ അധികൃതരില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'മികച്ച സുരക്ഷയും സേവനവും നല്‍കുന്നത് ഖത്തര്‍ എയര്‍വെയ്‌സിന്റെ ഡി.എന്‍.എയിലുള്ളതാണ്. കൊവിഡിന് മുമ്പ് അഞ്ച് തവണ സ്‌കൈട്രാക്‌സ് എയര്‍ലൈന്‍ അവാര്‍ഡ് ലഭിച്ച ആദ്യ വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്‌സ്. കൊവിഡ് വര്‍ധിച്ച സമയത്ത് കുടുങ്ങിക്കിടന്നിരുന്ന ലക്ഷക്കണക്കിന് ആളുകളെ തിരികെയെത്തിക്കാനും അവശ്യസാധനങ്ങളും വൈദ്യസഹായവും എത്തിക്കാനും ഖത്തര്‍ എയര്‍വെയ്‌സ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.' -അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
കൊവിഡ് ആരംഭിച്ചതിനു ശേഷം ഖത്തര്‍ എയര്‍വെയ്‌സ് അഞ്ച് ലക്ഷം ടണ്ണിലധികം മെഡിക്കല്‍ സാമഗ്രികള്‍ എത്തിച്ചു. കൂടാതെ 20 ലേറെ രാജ്യങ്ങളിലേക്ക് 20 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനും ഖത്തര്‍ എയര്‍വെയ്‌സ് എത്തിച്ചിട്ടുണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.