June 08, 2020
June 08, 2020
ദോഹ : കോവിഡിന് ശേഷമുള്ള വിമാനയാത്രകൾക്ക് കൂടുതൽ ടിക്കറ്റ് നിരക്ക് നൽകേണ്ടിവരുമെന്ന് ഖത്തർ എയർവെയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബേക്കർ. കോവിഡാനന്തരമുള്ള വ്യോമയാന വ്യവസായം ഒരിക്കലും അതിനു മുമ്പുള്ള കാലത്തിന് സമാനമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കമ്പനികൾ അവരുടെ സ്ഥാപനങ്ങളിലെ എക്സിക്കുട്ടീവ് ജീവനക്കാരെ ഫസ്റ്റ് ക്‌ളാസിൽ യാത്രചെയ്യുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഈ തീരുമാനം വിമാനക്കമ്പനികൾക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്.ഇപ്പോഴത്തെ കോവിഡ് മഹാമാരിക്ക് ശേഷവും വിമാനക്കമ്പനികളുടെ പ്രധാന വരുമാന സ്രോതസ്സായ ബിസിനസ് ക്ലാസ് യാത്രകൾ ഗണ്യമായി കുറയുമെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജൂൺ അവസാനത്തോടെ 80 കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചിട്ടുണ്ടെങ്കിലും, പകർച്ചവ്യാധിക്ക് മുമ്പ് സർവീസ് നടത്തിയിരുന്ന 170 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ സമയമെടുക്കുമെന്ന് അക്ബർ അൽ ബേക്കർ പറഞ്ഞു.
"ഭാവി എന്താകുമെന്ന് പ്രവചിക്കാൻ ഇപ്പോൾ ആർക്കും സാധിക്കില്ല.കാര്യങ്ങൾ സാധാരണ നിലയിലാകാൻ രണ്ടു വർഷമോ ചിലപ്പോൾ നാല് വർഷമോ എടുത്തേക്കും.ദൈവത്തിന്റെ സഹായത്തോടെ 2019 ലെ അതേ അവസ്ഥയിലേക്ക് തന്നെ ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയും" - അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സാമൂഹ്യ അകലം പാലിക്കുകയെന്ന നിർദേശം ഇക്കോണമി ക്ലാസിൽ പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ നിർദേശം നടപ്പിലാക്കിയാൽ വിമാനക്കമ്പനികളുടെ സർവീസ് നിരക്കിൽ അത് ഗണ്യമായി പ്രതിഫലിക്കും. രണ്ടുപേർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടുകയോ ഓരോ നിരയിലും ഒഴിവുകളുണ്ടാവുകയോ ചെയ്യണമെന്ന നിർദേശം നടപ്പിലാക്കേണ്ടി വന്നാൽ ടിക്കറ്റ് നിരക്കിൽ 300 ശതമാനം വരെ വർധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക