December 04, 2020
December 04, 2020
ദോഹ: എല്ലാ തരത്തില്‍ പെട്ടവര്‍ക്കും ഏറ്റവുമധികം പ്രാപ്യമായ ലോകകപ്പ് മത്സരങ്ങളാകും 2022 ല്‍ ഖത്തറില്‍ നടക്കുകയെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗെസിയുടെ സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി പറഞ്ഞു. ഖത്തര്‍ ലോകകപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഭിന്നശേഷിയുള്ളവരായിരിക്കുമെന്നും ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സുപ്രീം കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അല്‍ തവാദി പറഞ്ഞു.
'ലോകകപ്പിനായി ഖത്തറില്‍ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും എത്തിപ്പെടാനും ആസ്വദിക്കാനും കഴിയുന്ന തരത്തിലുള്ളതാണ്. എല്ലാവര്‍ക്കും പ്രാപ്യമായ രാജ്യമാകും ഖത്തര്‍ എന്ന കാര്യത്തില്‍ സംശയമില്ല.' -അല്‍ തവാദി പറഞ്ഞു.
സുപ്രീം കമ്മിറ്റി 2015 ല്‍ ആക്‌സസിബിലിറ്റി ഫോറം ആരംഭിച്ചിരുന്നു. പ്രാദേശിക വ്യക്തികളോടും ഭിന്നശേഷിക്കാരോടും കൂടിയാലോചിക്കാനായിരുന്നു ഇത്. ലോകകപ്പ് വേദികളിലേക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രവേശനവും മുന്‍ഗണനകള്‍ ക്രമീകരിക്കുന്നതുമെല്ലാം ഫോറത്തില്‍ ചര്‍ച്ച ചെയ്തു. എല്ലാവര്‍ക്കും തടസരഹിതമായി ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്ന് സുപ്രീം കമ്മിറ്റി ഉറപ്പു പറയുന്നു.
ഫോറം അടുത്തിടെ റയ്യാനിലെ ലോകകപ്പ് സ്റ്റേഡിയം സന്ദര്‍ശിച്ചു. ഡിസംബര്‍ 18 ന് അല്‍ സദും അല്‍ അറബിയും തമ്മിലുള്ള അമീര്‍ കപ്പ് ഫൈനല്‍ മത്സരമാണ് ഈ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍, വസ്ത്രം മാറാനുള്ള മുറികള്‍, കണ്‍സെഷന്‍ സ്റ്റാന്റുകള്‍, എമര്‍ജന്‍സി എക്‌സിറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫോറം നേരിട്ട് കണ്ട് വിലയിരുത്തി. ഇതിന് പുറമെ സ്റ്റേഡിയത്തിന്റെ അധികൃതരെ കണ്ട് മെച്ചപ്പെടേണ്ടതായുള്ള സൗകര്യങ്ങളെ പറ്റി ചര്‍ച്ച ചെയ്തു.
ഓട്ടിസം ബാധിച്ച ഫുട്‌ബോള്‍ ആരാധകര്‍ക്കും ഖത്തര്‍ ലോകകപ്പ് നേരിട്ട് കണ്ട് ആസ്വദിക്കാന്‍ കഴിയും. ഇതിനായി സ്റ്റേഡിയങ്ങളില്‍ ഒന്നിലധികം സെന്‍സറി മുറികള്‍ സ്ഥാപിച്ചിട്ടുണ്ട്. പുറത്തു നിന്നുള്ള ശബ്ദം എത്താത്ത തരം മുറികളാകും ഇത്. സോഫ്റ്റ് ഫര്‍ണിച്ചര്‍, സംഗീതം, മൂഡ് ലൈറ്റിങ്, കടും നിറമുള്ള സെന്‍സറി ടോയ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള വ്യക്തികളുടെ ആശങ്ക കുറയ്ക്കുന്നതിനും കുടുംബാങ്ങള്‍ക്ക് ഉള്‍പ്പെടെ ശാന്തമായ അന്തരീക്ഷത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ ആസ്വദിക്കുന്നതിനുമാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.