February 02, 2021
February 02, 2021
ജനീവ: 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ കൊവിഡ് ഒരുതരത്തിലും ബാധിക്കില്ലെന്ന ശുഭസൂചനയുമായി ഫിഫ തലവന്‍. ആരാധകരാല്‍ നിറഞ്ഞ സ്റ്റേഡിയങ്ങളിലാണ് ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുകയെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. ജനീവയില്‍ നടന്ന വെര്‍ച്വല്‍ മീറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഇത് അത്ഭുതകരമായിരിക്കും, ഇതില്‍ ഒരു മാജിക് ഉണ്ടാകും, ഇത് ലോകത്തെ ഒന്നിപ്പിക്കും. ഇതിലെല്ലാം എനിക്ക് വളരെയേറെ ആത്മവിശ്വാസമുണ്ട്. നമ്മള്‍ എവിടെയായിരുന്നോ അങ്ങോട്ട് തന്നെ നമ്മള്‍ മടങ്ങും.' -ഇന്‍ഫാന്റിനോ പറഞ്ഞു.
കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് നിര്‍ദ്ദേശിക്കപ്പെട്ട മുഴുവന്‍ ആരോഗ്യ നിയമങ്ങളും എല്ലാവരും കര്‍ശനമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം മൂവായിരത്തോളം ഫുട്‌ബോള്‍ കളിക്കാര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി അന്താരാഷ്ട്ര യാത്രകള്‍ ചെയ്യാനിരിക്കെയാണ് ഫിഫ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ നല്‍കുന്നവരില്‍ ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാര്‍ മുന്‍ഗണനാ വിഭാഗമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ ആരുടെയും ആരോഗ്യത്തിന് അപകടം സംഭവിക്കുന്ന ഒന്നും ഞങ്ങള്‍ ചെയ്യില്ല.' -ലോകാരോഗ്യ സംഘടനയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍ഫാന്റിനോ പറഞ്ഞു.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആകെ 135 ടീമുകള്‍ അടുത്ത മാസം കളിക്കും. കൂടാതെ 48 ടീമുകള്‍ക്ക് 2022 ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സിനായി പ്രാഥമിക ഗെയിമുകളും ഉണ്ട്.
'ഞങ്ങള്‍ക്ക് ഏത് സാഹചര്യത്തില്‍, എവിടെ കളിക്കാനാകുമെന്ന് ഞങ്ങള്‍ പരിശോധിക്കും. വ്യക്തമായ ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട് ഇത് ചെയ്യും.' -അദ്ദേഹം പറഞ്ഞു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.