May 23, 2020
May 23, 2020
ദോഹ : കോവിഡ് വ്യാപനം ഇന്ധന വിപണിയിലുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഖത്തർ പെട്രോളിയം മുപ്പത് ശതമാനം ചെലവ് ചുരുക്കുന്നു.യുഎസ്-ഖത്തര്‍ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാറില്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റുമായ സഅദ് ശരിദ അല്‍ കഅബിയാണ് ഇക്കാര്യം അറിയിച്ചത്..മൂലധനചെലവിലും പ്രവര്‍ത്തന ചെലവിലും ജൂണ്‍ മാസത്തോടെ 30 ശതമാനം കുറവ് വരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.അധികമുള്ള ജീവനക്കാരെ ഒഴിവാക്കുന്നതും വേതനം കുറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളായിരിക്കും നടപ്പാക്കുകയെന്നാണ് സൂചന.
ലോകത്തൊന്നാകെ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ കാരണം മിക്കരാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നുണ്ടെങ്കിലും ആഘാതത്തിന്റെ തോത് ഏറ്റവും കുറഞ്ഞ രാജ്യമായിരിക്കും ഖത്തറെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എണ്ണയുടെ ആഗോളതലത്തിലുള്ള ആവശ്യകത കുത്തനെ ഇടിയാന്‍ ലോക്ക്ഡൗണ്‍ കാരണമായിട്ടുണ്ട്. എന്നാൽ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലുള്ള ഉൽപാദന രീതി കാരണം വിപണിയിലെ സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ ഖത്തറിനാവും. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധന വിപണിയിലെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒരു വർഷം മുതൽ രണ്ടുവർഷം വരെ വേണ്ടിവരുമെന്നും സഅദ് ശരിദ അല്‍ കഅബി ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക