January 12, 2020
January 12, 2020
തെഹ്റാൻ : ഉക്രൈയിന്‍ വിമാനം അബന്ധത്തില്‍ വെടിവെച്ചിട്ടിതാണെന്ന അധികൃതരുടെ കുറ്റ സമ്മതത്തിന് പിന്നാലെ ഇറാനില്‍ പുതിയ പ്രതിസന്ധി രൂപപ്പെടുന്നു.ഇറാൻ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖാംനഈ രാജി വെക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.
ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയിലും വ്യാപകമായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഉക്രൈയിനിന്റെ യാത്രാവിമാനം ആക്രമണത്തില്‍ തകര്‍ന്നതെന്ന് ഇറാന്‍ കുറ്റസമ്മതം നടത്തിയത്.
ഇതിനിടെ , ഉക്രയിന്‍ വിമാനം തകര്‍ത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റുഹാനി യുക്രയിന്‍ പ്രസിഡന്‍റിന് ഉറപ്പ് നൽകി.
ഉക്രേനിയന്‍ ഭരണനേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സൈനികരുടെ പിഴവ് മൂലമുണ്ടായ ദുരന്തത്തിന് ക്ഷമ ചോദിക്കുന്നതായും ഇറാന്‍ പ്രസിഡന്‍റ് അറിയിച്ചു.
അതേസമയം, വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 11 ഉക്രയിന്‍കാരുടെ മൃതദേഹങ്ങള്‍ ജനുവരി 19നകം സ്വദേശത്തേക്ക് അയയ്ക്കണമെന്ന് ഉക്രെയിന്‍ പ്രസിഡന്‍റ് ഇറാനിനോട് ആവശ്യപ്പെട്ടു. നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളുടെ പട്ടിക ഉക്രെയിന്‍ നയതന്ത്ര പ്രതിനിധികള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആ വിഷയത്തില്‍ ഇറാന്‍ ഉക്രെയിനോട് ചേര്‍ന്നു നില്‍ക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.ഉക്രെയിന്‍ വിമാനം വെടിവെച്ചിട്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ടെഹ്റാന്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധം തുറന്നു സമ്മതിച്ചത്. ക്രൂസ് മിസൈലായി തെറ്റിദ്ധരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മിസൈല്‍ ഓപ്പറേറ്റര്‍ ജെറ്റ് വെടിവെച്ചിടുകയായിരുന്നു എന്ന് സമ്മതിക്കുകയായിരുന്നു.
ഉക്രെയിന്‍ വിമാനമായ ബോയിംഗ് 737 ബുധനാഴ്ച പുലര്‍ച്ചെയാണ് ടേക്ക് ഓഫിനു ശേഷം തകര്‍ന്നു വീണത്. ബാഗ്ദാദിലെ അമേരിക്കന്‍ സൈനിക താവളങ്ങൾക്ക് നേരെ ടെഹ്‌റാന്‍ മിസൈലുകള്‍ വിക്ഷേപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു വിമാനം തകര്‍ന്നത്.