November 26, 2020
November 26, 2020
ലണ്ടന്‍: പ്രണയബന്ധം പുറത്തു പറയാതിരിക്കാന്‍ തന്റെ അംഗരക്ഷകനായ കാമുകന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മുന്‍ഭാര്യയും ജോര്‍ദാന്‍ രാജകമാരിയുമായ ഹയ ബിന്‍ത് അല്‍-ഹുസൈന്‍ 16 ലക്ഷം ഡോളര്‍ (ഏകദേശം 12 കോടി രൂപ) നല്‍കിയിരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പണത്തിന് പുറമെ 21,353 ഡോളര്‍ (ഏകദേശം 15 ലക്ഷം രൂപ) വിലയുള്ള വാച്ചും വിന്റേജ് ഷോട്ട് ഗണ്ണും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും ഹയ കാമുകന് നല്‍കിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷം നീണ്ട പ്രണയബന്ധം പുറം ലോകം അറിയാതിരിക്കാനാണ് ജോര്‍ദാന്‍ രാജകുമാരി ഇതെല്ലാം നല്‍കിയത്.
പ്രണയത്തെ കുറിച്ച് മൗനം പാലിക്കാന്‍ തന്റെ കാമുകന്റെ മൂന്ന് സഹപ്രവര്‍ക്കും രാജകുമാരി പണം നല്‍കിയതായി ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരിച്ച ജോര്‍ദാന്‍ രാജാവിന്റെ മകളാണ് ഹയ ബിന്‍ത് അല്‍-ഹുസൈന്‍.
ലണ്ടനിലെ ഹൈക്കോടതിയില്‍ നടക്കുന്ന വിവാഹമോചന കേസിനിടയിലാണ് റസല്‍ ഫ്‌ളവേഴ്‌സ് എന്ന കാമുകനുമായി രാജകുമാരിക്ക് ഉണ്ടായിരുന്ന രഹസ്യ പ്രണയത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടത്. എഴുപതുകാരനായ എമിറേറ്റ് ഭരണാധികാരിക്കെതിരായ വിവാഹമോചന കേസില്‍ രണ്ട് മക്കളുടെ വളർത്തു ചുമതല ജോര്‍ദാന്‍ രാജകുമാരി നേടി.. രണ്ട് മക്കള്‍ക്കൊപ്പം വെസ്റ്റ് ലണ്ടനിലെ കെന്‍സിങ്ടണിലാണ് ഹയ രാജകുമാരി താമസിക്കുന്നത്. കേസ് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണം എന്ന ഷെയ്ഖിന്റെ ആവശ്യം നേരത്തേ കോടതി തള്ളിയിരുന്നു.
രാജകുമാരി റസല്‍ ഫ്‌ളവേഴ്‌സ് എന്ന അംഗരക്ഷകനായി അവിഹിതബന്ധം ആരംഭിച്ചുവെന്നും ഇത് കാരണം ഫ്‌ളവേഴ്‌സിന്റെ നാല് വര്‍ഷം നീണ്ട ദാമ്പത്യത്തെയും ഇയാളുടെ ഭാര്യയെയും തകര്‍ത്തുവെന്നും കോടതി വെളിപ്പെടുത്തി. 46 വയസുള്ള രാജകുമാരി തന്റെ ഭര്‍ത്താവിനെ വശീകരിച്ചെടുക്കുകയായിരുന്നുവെന്നാണ് ഫ്‌ളവേഴ്‌സിന്റെ ഭാര്യ പറയുന്നത്.
പ്രിന്‍സസ് ഓഫ് വെയ്ല്‍സ് റോയ റെജിമെന്റില്‍ അഞ്ചുവര്‍ഷം സേവനമനുഷ്ഠിച്ച ശേഷമാണ് 37 കാരനായ റസല്‍ ഫ്‌ളവേഴ്‌സ് ഹയ രാജകുമാരിയുടെ അംഗരക്ഷകനാകുന്നത്. 2016 മുതല്‍ നാലു വര്‍ഷമാണ് ഫ്‌ളവേഴ്‌സ് രാജകുമാരിയുടെ മുഴുവന്‍ സമയ അംഗരക്ഷകനായി ജോലി ചെയ്യുന്നത്. നിരവധി വിദേശയാത്രകളില്‍ ഇയാള്‍ രാജകുമാരിയെ അനുഗമിച്ചിരുന്നു.
വിദേശയാത്രകളില്‍ ഫ്‌ളവേഴ്‌സിനും തനിക്കും താമസിക്കാനുള്ള മുറികള്‍ തമ്മില്‍ ബന്ധമുണ്ടാകണമെന്ന് രാജകുമാരിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് ഫ്‌ളവേഴ്‌സിന്റെ ഭാര്യയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. യു.കെയില്‍ താമസിക്കുമ്പോള്‍ മിക്കവാറും എല്ലാ രാത്രികളിലും ഇരുവരും പുറത്തു പോകുമായിരുന്നു. ചില ദിവസങ്ങളില്‍ പിറ്റേന്ന് രാവിലെ വരെ വീട്ടിലേക്ക് മടങ്ങിയിരുന്നില്ല എന്നും അവര്‍ പറയുന്നു.
ഹയ രാജകുമാരി 2004 ലാണ് അല്‍ മക്തൂമിനെ വിവാഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആറാമത്തെതും ഏറ്റവും പ്രായം കുറഞ്ഞതുമായ ഭാര്യയായിരുന്നു ഹയ. കഴിഞ്ഞ വര്‍ഷമാണ് അവര്‍ രണ്ട് മക്കളുമായി രാജ്യം വിട്ടത്. ലണ്ടനില്‍ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് ജര്‍മ്മനിയിലേക്കാണ് അവര്‍ ആദ്യം പോയത്.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.