December 07, 2020
December 07, 2020
വത്തിക്കാന്‍ സിറ്റി: ചരിത്രപരമായ വിദേശ സന്ദര്‍ശനത്തിനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അടുത്ത വര്‍ഷം അദ്ദേഹം ഇറാഖ് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ഇറാഖ് സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പ്പാപ്പയാകും പോപ്പ് ഫ്രാന്‍സിസ്. കൊവിഡിനു ശേഷമുള്ള മാര്‍പ്പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം കൂടിയാകും ഇത്.
അടുത്ത വര്‍ഷം മാര്‍ച്ച് അഞ്ചു മുതല്‍ എട്ടു വരെയാണ് മാര്‍പ്പാപ്പ ഇറാഖ് സന്ദര്‍ശിക്കുക. ബാഗ്ദാദ്, എര്‍ബില്‍, മൊസൂള്‍ എന്നിവ ഉള്‍പ്പെടെ ഇറാഖിലെ അഞ്ച് സ്ഥലങ്ങളാകും അദ്ദേഹം സന്ദര്‍ശിക്കുകയെന്നും വത്തിക്കാന്‍ അറിയിച്ചു.
'യാത്രാ പരിപാടിയുടെ വിശദ വിവരങ്ങള്‍ യഥാ സമയം അറിയിക്കുന്നതാണ്. ലോകത്ത് നിലനില്‍ക്കുന്ന ആരോഗ്യ അടിയന്തിരാവസ്ഥയിലെ മാറ്റങ്ങള്‍ പരിഗണിച്ചാകും ഇത് നിശ്ചയിക്കുക.' -വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയില്‍ പറഞ്ഞു.
ഒരു വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മാര്‍പ്പാപ്പയുടെ വിദേശ സന്ദര്‍ശനമാകും ഇത്. അടുത്ത ആഴ്ച 84 വയസു തികയുന്ന മാര്‍പ്പാപ്പയുടെ ഈ വര്‍ഷത്തെ മുന്‍ നിശ്ചയിച്ച എല്ലാ വിദേശയാത്രകളും കൊവിഡ് കാരണം റദ്ദാക്കിയിരുന്നു.
മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ചരിത്ര സംഭവമാകും എന്ന് പറഞ്ഞു കൊണ്ട് വത്തിക്കാന്റെ പ്രസ്താവനയെ ഇറാഖ് സ്വാഗതം ചെയ്തു. ഇറാഖിനും ഇറാഖ് ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശത്തിനും സമാധാനത്തിന്റെ സന്ദേശമെത്തിക്കുന്നതാകും മാര്‍പ്പാപ്പയുടെ സന്ദര്‍ശനമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലെ ഇറാഖ് സന്ദര്‍ശിക്കാനായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മാര്‍പ്പാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രാജ്യത്തെ മുറിവുകള്‍ സുഖപ്പെടുത്താന്‍ കഴിയും എന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം മാര്‍പ്പാപ്പയെ ക്ഷണിച്ചത്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള 2003 ലെ അധിനിവേശത്തെ തുടര്‍ന്നുണ്ടായ വിഭാഗീയമായ യുദ്ധത്തിനു ശേഷം ഒരു ലക്ഷം ക്രിസ്തുമത വിശ്വാസികള്‍ മാത്രമാണ് അറാഖില്‍ അവശേഷിച്ചത്. ഐ.എസ്.ഐ.എസ് (ഐ.എസ്.ഐ.എല്‍) കാരണം 2014 ല്‍ മൂന്നിലൊന്ന് ക്രിസ്തുമത വിശ്വാസികള്‍ കൂടി കുറഞ്ഞു.
അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഇറാഖിലെ പുരാതന നഗരമായ ഉര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചിരുന്നു. അബ്രഹാമിന്റെ ജന്മസ്ഥലമാണ് ഉര്‍ എന്നാണ് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നത്.
ഇറാഖ്, ഈജിപ്ത്, ഇസ്രായേല്‍ പലസ്തീന്‍ എന്നിവിടങ്ങളിലേക്കായുള്ള മൂന്ന് ഘട്ട തീര്‍ത്ഥാടനത്തിന്റെ ആദ്യ പടിയായി നിശ്ചയിച്ചതായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഇറാഖ് സന്ദര്‍ശനം. എന്നാല്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഇറാഖ് സര്‍ക്കാറുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാല്‍ അദ്ദേഹത്തിന് ഈ സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ല.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.