January 16, 2021
January 16, 2021
ദോഹ : ഖത്തറിൽ ചികിത്സ കഴിഞ്ഞു മടങ്ങിയ രോഗി ആശുപത്രി വിട്ടതിനു പിന്നാലെ മരണപ്പെട്ട സംഭവത്തിൽ ആശുപത്രി അധികൃതർ 3 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ കോടതി ഉത്തരവിട്ടു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ രോഗം നിർണയിച്ചതിലെ പിഴവും കൃത്യ സമയത്ത് ചികിത്സ നൽകാതെ വൈകിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ ആശുപത്രിക്കെതിരെ കേസ് ഫയൽ ചെയ്തത്.. 10 മില്ല്യൺ റിയാൽ നഷ്ടപരിഹാരമായി ലഭിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം.
നഷ്ടപരിഹാര തുകയായ മൂന്ന് ലക്ഷം റിയാൽ ബന്ധുക്കൾക്ക് തുല്യമായി വീതിച്ചു നൽകാനാണ് കോടതി വിധിച്ചത്.
ശ്വാസകോശത്തിലെ അണുബാധ, ന്യുമോണിയ, ഉദരത്തിലെയും ഹൃദയത്തിലെയും രക്തക്കുഴലുകൾ അടയുന്ന അവസ്ഥ എന്നീ രോഗലക്ഷണങ്ങളോടെയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയെ പരിശോധിച്ച ചികിത്സാ സംഘം അദ്ദേഹത്തിന് ഇൻജക്ഷൻ നൽകി. തുടർന്ന് അടിയന്തര ചികിത്സ നൽകാതെ രോഗിയെ മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.
സങ്കീർണമായ ആരോഗ്യ സ്ഥിതി കാരണം അദ്ദേഹത്തെ മറ്റ് വിഭാഗങ്ങളിലേക്കൊന്നും മാറ്റാൻ സാധിച്ചില്ല. ആശുപത്രിയിൽ നിന്നിറങ്ങി രണ്ട് മണിക്കൂറുകൾക്കകം രോഗി മരണപ്പെടുകയായിരുന്നു.
രോഗിയ്ക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർ കാട്ടിയ അനാസ്ഥയെ കോടതി വിമർശിച്ചു. ഇത് ബന്ധുക്കൾക്ക് കടുത്ത മാനസികാഘാതം ഉണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു. ശ്വാസകോശ അണുബാധയും ഹൃദയ സംബന്ധമായ അവശതകളുമാണ് രോഗിക്കുണ്ടായിരുന്നതെന്ന് കേസ് പഠിച്ച മെഡിക്കൽ കമ്മിറ്റി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
ഹൃദയസംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ നൽകുന്ന ഏതെങ്കിലും ആശുപത്രിയിലേക്ക് രോഗിയെ റഫർ ചെയ്യുകയായിരുന്നു ഡോക്ടർമാർ ചെയ്യേണ്ടിയിരുന്നതെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞു. ഇത് നടക്കാതിരുന്നത് രോഗിയുടെ ആരോഗ്യ നില കൂടുതൽ വഷളാക്കിയതായും രക്ഷപ്പെടാനുള്ള സാധ്യതകൾ ഇല്ലാതാക്കിയെന്നുമാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. മരണശേഷം പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക