August 31, 2019
August 31, 2019
കറാച്ചി : കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.ചര്‍ച്ചക്കുള്ള സാധ്യതകളെ പാകിസ്ഥാന്‍ തള്ളിയിട്ടില്ലെങ്കിലും അതിനുവേണ്ട അന്തരീക്ഷം ഇന്ത്യ സാധ്യമാക്കുമെന്ന് കരുതുന്നില്ലെന്നും ഖുറേഷി പറഞ്ഞു.
ഇന്ത്യ പാകിസ്ഥാനുമായി സമാധാനപരമായ അന്തരീക്ഷത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തയാറാണെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ പ്രസ്താവനയക്ക് പിന്നാലെയാണ് പാക് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതില്‍ ഇന്ത്യയോട് ഇടഞ്ഞു നില്‍ക്കുകയാണ് പാകിസ്ഥാന്‍.
കശ്മീരില്‍ ഇന്ത്യ പുനരാലോചന നടത്തിയില്ലെങ്കില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന് അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചതായി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് അനുകൂലമായ നിലപാട് ഉപേക്ഷിച്ച്, അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ ആണവ ശക്തികളായ രാജ്യങ്ങള്‍ ഏറ്റുമുട്ടുമെന്നാണ് ഒരു ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ഖാന്‍ പറഞ്ഞത്. ഇന്ത്യയോടുള്ള പ്രതിഷേധ സൂചകമായി വ്യോമപാത ഭാഗികമായി അടച്ചതും, വ്യാപാര ബന്ധം അവസാനിപ്പിച്ചതും,സംഝോത എക്‌സ്പ്രസിന്റെ സര്‍വ്വീസ് നിര്‍ത്തിയതുമടക്കമുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചതായും ഇമ്രാന്‍ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.