September 12, 2019
September 12, 2019
ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിക്കപ്പെട്ട് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന് ഇനി നയതന്ത്രസഹായം അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍. രണ്ടാമതൊരിക്കല്‍ കൂടി നയതന്ത്ര കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യയ്ക്ക് അനുവാദം നല്‍കില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ആണ് വ്യക്തമാക്കിയത്. എന്നാല്‍ മറ്റ് കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.
2016 ല്‍ പാക്ക് തടവിലായതിനു ശേഷം അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ തുടര്‍ന്ന് ഈ സെപ്റ്റംബര്‍ രണ്ടിന് കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്ലാമാബാദിലെ കോടതിയിലെത്തിയാണ് കുല്‍ഭൂഷണ്‍ ജാദവുമായി കൂടിക്കാഴ്ച നടത്തിയത്.
ചാരക്കേസ് ആരോപിച്ച് പിടികൂടിയ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അവസരമൊരുക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി കഴിഞ്ഞ ജൂലായ് മാസത്തില്‍ ഉത്തരവിട്ടിരുന്നു.
നയതന്ത്ര പ്രതിനിധികള്‍ക്ക് കുല്‍ഭുഷണ്‍ ജാദവിനെ സ്വതന്ത്രമായി കാണാന്‍ അനുമതി വേണമെന്ന ഇന്ത്യയുടെ ആവശ്യം കഴിഞ്ഞമാസം പാക്കിസ്ഥാന്‍ തള്ളിയിരുന്നു. കൂടിക്കാഴ്ച റെക്കോര്‍ഡ് ചെയ്യും, പാക്ക് ഉദ്യോഗസഥരുടെ സാന്നിധ്യത്തില്‍ മാത്രമേ കുല്‍ഭൂഷണ്‍ ജാദവുമായി കൂടിക്കാഴ്ച നടത്താവൂ തുടങ്ങി പാക്കിസ്ഥാന്‍ മുന്നോട്ടു വെച്ച ഉപാധികള്‍ ഇന്ത്യ തള്ളിയിരുന്നു.
മുന്‍ നാവികസേനാ ഓഫിസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണു പാകിസ്താന്‍ പിടികൂടിയത്. വ്യാപാര ആവശ്യത്തിനായി ഇറാന്‍ സന്ദര്‍ശിച്ച അദ്ദേഹത്തെ പാകിസ്താന്‍ തട്ടിക്കൊണ്ട് പോയെന്നാണ് ഇന്ത്യയുടെ നിലപാട്. 2017 ഏപ്രിലില്‍ പാക് സൈനികക്കോടതി വധശിക്ഷ വിധിച്ചു. വധശിക്ഷ പുനഃപരിശോധിക്കാനുള്ള ഐ.സി.ജെ. നിര്‍ദേശത്തോട് രാജ്യത്തെ നിയമമനുസരിച്ചാകും മുന്നോട്ടുപോകുകയെന്നായിരുന്നു പാക് പ്രതികരണം.