November 03, 2019
November 03, 2019
ദോഹ : രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്ക് സൗജന്യമായി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന രണ്ടാംഘട്ട പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനി ഉദ്ഘാടനം ചെയ്തു. ഇതിനായുള്ള ബെറ്റര്‍ കണക്ഷന്‍ രണ്ടാംഘട്ട പദ്ധതിക്കാണ് തുടക്കമായത്.
ഡിജിറ്റല്‍ മേഖലയിൽ സാധാരണക്കാരായ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ജീവിതശൈലി മെച്ചപ്പെടുത്തുകയുമാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്.
മൂന്നുവര്‍ഷ കാലയളവിലേക്കാണ് പദ്ധതിയുടെ അടുത്തഘട്ടം നടപ്പാക്കുക. ഇതോടനുബന്ധിച്ച് തൊഴിലാളികള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള അഞ്ചു ഭാഷകളിലായി ഹുകൂമി വെബ്സൈറ്റില്‍ ആയിരത്തോളം പുതിയ ഉള്ളടക്കങ്ങള്‍ ഉൾപ്പെടുത്തും.വിദേശ തൊഴിലാളികള്‍ക്ക് കുറഞ്ഞനിരക്കില്‍ സ്മാര്‍ട്ട് ഫോണുകളും ലഭ്യമാക്കാനും പദ്ധതിയുണ്ട്.
ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതി, തൊഴില്‍ സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഉഥ്മാന്‍ ഫഖ്റൂ എന്നിവരും പങ്കെടുത്തു. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലായി 1676 ടെക്നോളജിക്കല്‍ ഹാളുകള്‍ പൂര്‍ത്തിയാക്കിയതായും 16,000 കംപ്യുട്ടറുകളാണ് ഇത് വഴി നല്‍കുന്നതെന്നും ചടങ്ങില്‍ അധികൃതര്‍ വ്യക്തമാക്കി.
2013ലാണ് ബെറ്റര്‍ കണക്ഷന്‍സ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. എന്നാല്‍, 2015ലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യമായി ഇന്‍റര്‍നെറ്റ്,കംപ്യുട്ടർ, ചില ഓണ്‍ലൈന്‍ സേവനങ്ങള്‍, താമസസ്ഥലങ്ങളില്‍ തന്നെ പ്രത്യേക പരിശീലനം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഹാളിലും 10 മൈക്രോ സോഫ്റ്റിന്റെ അംഗീകാരമുള്ള വോഡാഫോണ്‍ വൈ-ഫൈ കംപ്യുട്ടറുകളാണ് സജ്ജീകരിക്കുന്നത്. പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെയായി 1.5 മില്യന്‍ തൊഴിലാളികള്‍ ഇതിന്റെ ഭാഗമായിട്ടുണ്ട്.