October 12, 2019
October 12, 2019
ദോഹ : വിസ, തൊഴിൽ ചട്ടങ്ങൾ സംബന്ധിച്ച ഖത്തർ സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ സ്വാഗതാർഹമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി.കുമരൻ. മാതാപിതാക്കളുടെ സ്‌പോൺസർഷിപ്പിൽ തന്നെ മക്കൾക്ക് ജോലി ചെയ്യാനുള്ള അനുമതി ഖത്തറിലെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് പ്രയോജനം ചെയ്യും.കുടുംബമായി കഴിയുന്ന ഒട്ടുമിക്ക പ്രവാസികളുടെയും മക്കൾ വളരുന്നതും പഠനം പൂർത്തിയാക്കുന്നതും ഇവിടെയാണ്. പുതിയ തീരുമാനം അവർക്ക് മികച്ച ജീവിതം കെട്ടിപ്പെടുക്കാൻ കൂടുതൽ എളുപ്പമാക്കും. കമ്പനികൾക്ക് താൽക്കാലിക വിസ അനുവദിക്കുന്നതിലൂടെ സ്ഥിര തൊഴിൽ വിസയുടെ സങ്കീർണ നടപടിക്രമങ്ങൾ വേണ്ടിവരില്ല.ഇത് ഹ്രസ്വകാല ബിസിനസ്, കരാർ-മാനേജ്‌മെന്റ് സന്ദർശനം എന്നിവയെല്ലാം കൂടുതൽ എളുപ്പമാക്കും.തൊഴിൽ നിയമങ്ങളിൽ അടുത്തിടെ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ വഴി താൽക്കാലിക വിസയിലെത്തുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ പ്രവാസികളുടെ ആൺമക്കൾക്ക് സ്‌പോൺസർഷിപ് മാറാതെ തന്നെ രാജ്യത്ത് ജോലി ചെയ്യാൻ അനുമതി(പെൺകുട്ടികൾക്കും ഭാര്യമാർക്കും നേരത്തെ തന്നെ ഇതിന് അനുമതി ഉണ്ട്), കമ്പനികൾക്ക് താൽക്കാലിക വിസ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവന നിരക്കിൽ 20 ശതമാനം കുറവ് എന്നീ 3 സുപ്രധാന തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചത്.