December 29, 2018
December 29, 2018
ഒമാനിൽ തൊഴിൽ നിയമനങ്ങളുടെ അംഗീകാരത്തിന് അപേക്ഷ സമർപ്പിക്കുേമ്പാൾ ബന്ധപ്പെട്ട അതോറിറ്റികൾ സാക്ഷ്യപ്പെടുത്തിയ യഥാര്‍ത്ഥ രേഖകള്‍ കൂടെ നൽകണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്ത് വ്യാജ സർട്ടിഫിക്കറ്റ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അവ കൈകാര്യം ചെയ്യുന്നതിനും വ്യാജ രേഖകള്‍ വ്യാപനം തടയുന്നതിനും വേണ്ടിയാണ് നടപടി. മെഡിക്കൽ, അക്കാദമിക് തുടങ്ങിയ വിദഗ്ധ ജോലികളിലേക്കുള്ള അപേക്ഷകൾക്ക് ആദ്യം അതത് സ്ഥാപനങ്ങളിലെ മേൽനോട്ട വകുപ്പുകൾ അംഗീകാരം നൽകണം. ജോലി ലഭിച്ചതിന് ശേഷം നേടുന്ന യോഗ്യതകളും സർട്ടിഫിക്കറ്റുകളും സംബന്ധിച്ച് ജീവനക്കാരൻ തൊഴിലുടമക്ക് കൃത്യമായ വിവരങ്ങൾ നിർബന്ധമായും നൽകിയിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വ്യാജ സർട്ടിഫിക്കറ്റ് കേസുകൾ പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിന് കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ, കേസുകളിൽ അന്തിമ വിധി വരാൻ സമയമെടുക്കുന്നു. ഇത്തരം കേസുകൾ പ്രോസിക്യൂഷന് കൈമാറുന്നത് കൊണ്ട് മാത്രം പ്രശ്നം പൂർണമായി നിർമാർജനം ചെയ്യപ്പെടുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.1975 മുതൽ 1250 വ്യാജ സർട്ടിഫിക്കറ്റ് കേസുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലെത്തിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ തത്തുല്യ യോഗ്യത നിർണയ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ നാസർ അൽ റുഖൈശി വ്യക്തമാക്കി. ഇവയിൽ 108 കേസുകൾ വ്യാജ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകളുടേതായിരുന്നു. 25 കേസുകളിൽ വ്യാജ സ്ഥാപനങ്ങളാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്.