November 14, 2019
November 14, 2019
മസ്കത്ത് : ആരോഗ്യ മേഖലയില്‍ പ്രവാസികള്‍ക്കു പകരം കൂടുതല്‍ സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങിയ പുതിയ ബിരുദധാരികളെയും തൊഴിലന്വേഷകർക്കും ജോലി നൽകുന്നതിന്റെ ഭാഗമായാണിത്. ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ജോലിക്ക് യോഗ്യതയും കാര്യക്ഷമതയും താല്‍പര്യവുമുള്ളവര്‍ ആരോഗ്യ മന്ത്രാലയത്തിലെ അപ്പോയ്ന്‍മെന്‍റ്സ് ആന്‍ഡ് മൊബിലിറ്റി വിഭാഗത്തില്‍ വ്യക്തിപരമായി ബന്ധപ്പെടണമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജസ് ഓഫ് മെഡിസിന്‍ ആന്‍ഡ് നഴ്സിങ്ങില്‍ നിന്ന് നിരവധി സ്വദേശികള്‍ ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം.
ജനറല്‍ ലബോറട്ടറി ടെക്നീഷ്യന്‍, മൈക്രോബയോളജി ലബോറട്ടറി ടെക്നീഷ്യന്‍, റേഡിയോളജി ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് അസിസ്റ്റന്‍റ്, സീനിയര്‍ സ്പീച്ച് ടെക്നീഷ്യന്‍, ഫുഡ് ടെക്നീഷ്യന്‍, ഒക്യുപേഷണല്‍ ടെക്നീഷ്യന്‍, മെഡിക്കല്‍ ഫിസിസ്റ്റ് ടെക്നീഷ്യന്‍, സീനിയര്‍ ഫിസിയോ തെറപ്പിസ്റ്റ്, സീനിയര്‍ കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ടെക്നീഷ്യന്‍, സീനിയര്‍ ഫിസിയോതെറപ്പി ടെക്നീഷ്യന്‍, ഒക്യുപേഷണല്‍ ഹെല്‍ത്ത് ടെക്നീഷ്യന്‍ തസ്തികകളിലാണ് സ്വദേശികള്‍ക്ക് അവസരങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തില്‍ സ്വദേശിവത്കരണം സജീവമായി നടന്നുവരുകയാണ്. നഴ്സ്, ഫാര്‍മസിസ്റ്റ്, അസി. ഫാര്‍മസിസ്റ്റ് തുടങ്ങിയ തസ്തികകളിലായി മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.