December 06, 2020
December 06, 2020
മസ്കത്ത് : ഒമാനിൽ പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ആവശ്യമായിരുന്ന എന്‍.ഒ.സി സംവിധാനം നിർത്തലാക്കാൻ തീരുമാനം.ആഴ്ചകൾക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി അറിയിച്ചു. മനാമ ഡയലോഗിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒമാനിലെ തൊഴിൽ നയത്തിൽ ഉണ്ടാകുന്ന സുപ്രധാനം മാറ്റമായിരിക്കും എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. രാജ്യത്തിന്‍റെ സമ്പദ്ഘടന തുറന്നുനൽകാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2040 പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം.. തൊഴിൽ നിയമത്തിലെ മാറ്റത്തിന് പുറമെ പുതിയ വരുമാന നികുതി നടപ്പിലാക്കാനും സബ്സിഡികൾ ഒഴിവാക്കുന്നതുമടക്കം സാമ്പത്തിക പരിഷ്കരണ നടപടികൾക്കും പദ്ധതിയുണ്ടെന്ന് അൽ ബുസൈദി പറഞ്ഞു.
കുറഞ്ഞ വരുമാനക്കാരായ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തിയ ശേഷമാകും സാമ്പത്തിക പരിഷ്കരണ പദ്ധതികൾ നടപ്പിലാക്കുക. ടൂറിസം മേഖലക്ക് ഉണർവ് പകരുന്നതിനും വിവിധ പദ്ധതികൾ നടപ്പിലാക്കും. ഇതിന്‍റെ ഭാഗമായി നൂറിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് ഒരു മാസത്തെ വിസാ രഹിത പ്രവേശനം അനുവദിക്കുന്നതിനും പദ്ധതിയുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. എൻ.ഒ.സി ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം ജൂണിലാണ് ഒമാൻ പ്രഖ്യാപിച്ചത്. സാമ്പത്തിക പരിഷ്കരണ പദ്ധതികളുടെ ഭാഗമായി അടുത്ത ഏപ്രിൽ മുതൽ രാജ്യത്ത് മൂല്യവർധിത നികുതി ഏർപ്പെടുത്തുമെന്ന് സുൽത്താൻ ഉത്തരവിട്ടിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക