November 16, 2020
November 16, 2020
മസ്കത്ത്: ഒമാനിൽ തൊഴില്‍വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ഫീസും പിഴയുമടക്കാതെ നാട്ടിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. http://www.manpower.gov.om എന്ന വെബ്സൈറ്റിലാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്.
വെബ്സൈറ്റിന്റെ ഏറ്റവും മുകള്‍ ഭാഗത്ത് ക്ലിക്ക് ചെയ്ത് ഭാഷ ഇംഗ്ലീഷ് ആക്കി മാറ്റുക. തുടര്‍ന്ന് അടിയില്‍ രണ്ടാമത്തെ മെനുവായ സര്‍വിസസ് -മാന്‍പവര്‍ സര്‍വിസസ് -രജിസ്ട്രേഷന്‍ ഫോര്‍ ഡിപ്പാര്‍ച്ചര്‍ വിത്തിന്‍ ഗ്രേസ് പിരീഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ മുകള്‍ ഭാഗത്തായുള്ള സ്റ്റാര്‍ട്ട് സര്‍വിസസില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ആദ്യം റെസിഡന്‍റ് കാര്‍ഡ് നമ്പറും ജനനത്തീയതിയും നല്‍കി വെരിഫിക്കേഷന്‍ നടത്തണം. തുടര്‍ന്നാണ് മറ്റു വിവരങ്ങള്‍ നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കുക. ഇങ്ങനെ രജിസ്ട്രേഷന്‍ നടത്തുന്ന വിദേശ തൊഴിലാളിക്കും തൊഴിലുടമക്കും പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞതുമായി ബന്ധപ്പെട്ട ഒരു ഫീസും പിഴയും അടക്കേണ്ടിവരില്ല.
ഒളിച്ചോടിയ തൊഴിലാളികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ അപേക്ഷിക്കാവുന്നതാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സനദ് സെന്‍ററുകള്‍ വഴിയും രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.
രജിസ്ട്രേഷന്‍ നടത്തുന്നവരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. തൊഴിലുടമകള്‍ ഇത് പരിശോധിച്ച് ഇവരുമായി എന്തെങ്കിലും ക്ലെയിമുകളോ പരാതികളോ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഒരാഴ്ച്ചക്കകം തൊഴില്‍ മന്ത്രാലയത്തെ സമീപിക്കണം. രജിസ്ട്രേഷന്‍ നടത്തിയവര്‍ ഒരാഴ്ചക്ക് ശേഷം അതത് എംബസികളെ ബന്ധപ്പെട്ടാല്‍ യാത്രാനുമതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അറിയാന്‍ കഴിയും. അനുമതി ലഭിച്ചവരില്‍ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്ക് എംബസി ഔട്പാസ് നല്‍കും.
അനുമതി ലഭിച്ചവര്‍ വിമാന ടിക്കറ്റ് എടുത്ത ശേഷം മറ്റു യാത്രാ രേഖകളും 72 മണിക്കൂറിനിടയില്‍ എടുത്ത പി.സി.ആര്‍ പരിശോധന ഫലവുമായി മസ്കത്ത് വിമാനത്താവളത്തിലെ തൊഴില്‍ മന്ത്രാലയം ഒാഫിസിലെത്തി അന്തിമ നടപടികള്‍ പൂര്‍ത്തീകരിക്കണം. വിമാനം പുറപ്പെടുന്നതിന് ഏഴ് മണിക്കൂര്‍ മുമ്പാണ് എത്തേണ്ടത്.ഡിസംബര്‍ 31 വരെയുള്ള ആനുകൂല്യം അര്‍ഹതപ്പെട്ടവര്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് തൊഴില്‍ മന്ത്രാലയം അതത് രാജ്യങ്ങളുടെ എംബസികള്‍ക്കായി നല്‍കിയ അറിയിപ്പില്‍ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.