December 24, 2019
December 24, 2019
മസ്കത്ത് : രോഗബാധിതനായ ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്യിദിന് പിന്‍ഗാമിയെ കണ്ടെത്താന്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നതായി 'ദി ഗാർഡിയൻ' പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ അരനൂറ്റാണ്ടായി ഒമാൻ ഭരണാധികാരിയായി തുടരുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ആരോഗ്യനില കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാല് വര്‍ഷമായി കൊളോണ്‍ കാന്‍സര്‍ ബാധിച്ച് കിടപ്പിലായ അദ്ദേഹം ഒരാഴ്ച മുമ്പ് ബെല്‍ജിയത്തു നിന്നും ചികിത്സ വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ആരോഗ്യം വഷളായത് മൂലമാണ് പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ സജീവമായത് എന്നാണ് 'ദി ഗാര്‍ഡിയന്‍' പറയുന്നത്.
മക്കളില്ലാത്തത് കൊണ്ടും പരസ്യമായി ഒരു പിന്‍ഗാമിയെ സുല്‍ത്താന്‍ നിര്‍ദേശിക്കാത്തത് കൊണ്ടും പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഒമാന്‍ കോടതിക്കാണ്. കോടതിക്ക് ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ സുല്‍ത്താന്‍ ഖാബൂസ് രഹസ്യമായി നിര്‍ദേശിച്ച ആളെ പിൻഗാമിയായി പരിഗണിക്കും. സുല്‍ത്താന്റെ നിര്‍ദേശം മുദ്രവെച്ച കവറില്‍ റോയല്‍ ഫാമിലി കൌണ്‍സിലിന്റെ പരിഗണനക്കായി അദ്ദേഹം എഴുതി വെച്ചതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ഒമാനിലെ അടിസ്ഥാന നിയമപ്രകാരം സുല്‍ത്താന്റെ പദവി ഒഴിഞ്ഞുകിടന്നാല്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ രാജകുടുംബം പുതിയ സുല്‍ത്താനെ നിയമിക്കണം. ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ സുല്‍ത്താന്‍ ഖാബൂസ് എഴുതിവെച്ച മുദ വെച്ച കവര്‍ തുറക്കണം. രാജ്യത്തെ പ്രതിരോധ സമിതി,സുപ്രീം കോടതി തലവന്‍, ഉപദേശകസമിതിയിലെ രണ്ട് തലവന്മാര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് കവര്‍ തുറക്കേണ്ടത്. ജീവിച്ചിരിക്കുമ്പോള്‍ സുല്‍ത്താന്റെ അധികാരത്തിന് ഭംഗം വരാതിരിക്കാനാണ് പിന്‍ഗാമിയുടെ പേര് ഇപ്പോള്‍ രഹസ്യമാക്കി വെക്കുന്നത്.
ഖത്തറിനെതിരെ മൂന്നു അയല്‍രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ നിക്ഷ്പക്ഷ നിലപാട് എടുത്ത രാജ്യമാണ് ഒമാന്‍.
ഖത്തർ-ഗൾഫ് വാർത്തകൾ കൃത്യമായി ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളല്ലാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിൽ വിവരം അറിയിക്കുക.