November 11, 2020
November 11, 2020
മസ്കത്ത്: ഒമാനില്‍ ഈ മാസം പതിനഞ്ച് മുതൽ കടുത്ത നിയന്ത്രണങ്ങളോടെ മുസ്‌ലിം പള്ളികൾ ആരാധനക്കായി തുറക്കും. സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം. ചൊവ്വാഴ്ച ആഭ്യന്തര മന്ത്രി ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കര്‍ശനമായ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് പ്രാർത്ഥനക്ക് അനുമതി നൽകുക.. നാനൂറും അതിലധികം പേരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പള്ളികളാണ് ആദ്യഘട്ടത്തില്‍ തുറക്കുക. അഞ്ചു നേരത്തേ നമസ്കാരത്തിന് മാത്രമാണ് അനുമതിയുള്ളത്. ജുമുഅ പ്രാര്‍ഥനക്ക് അനുവാദം നല്‍കിയിട്ടില്ല.
ഓരോ സമയത്തെ നമസ്കാരത്തിനുമായി പരമാവധി 25 മിനിറ്റ് മാത്രമാണ് തുറക്കുക. ഈ സമയത്തിനുള്ളില്‍ ബാങ്ക് കൊടുത്ത് നമസ്കാരം പൂര്‍ത്തിയാക്കി ആളുകള്‍ പുറത്തുകടക്കണം. സ്വന്തമോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പള്ളികളില്‍ പോകരുത്. പ്രാര്‍ഥനക്ക് എത്തുന്നവര്‍ സ്വന്തം ഖുര്‍ആന്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത ഖുര്‍ആന്‍ ഉപയോഗിക്കുകയോ വേണം. സ്വന്തം മുസല്ലയും കൊണ്ടുവരണം.
വാട്ടര്‍ കൂളറുകള്‍ അടച്ചുവെക്കണം. ടോയ്ലെറ്റുകളും ഉപയോഗിക്കാന്‍ അനുവദിക്കില്ല. പള്ളിക്കുള്ളില്‍ മുഖാവരണം ധരിക്കേണ്ടത് നിര്‍ബന്ധമാണ്. പള്ളിയിലേക്ക് കടക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കണം.നമസ്കരിക്കാന്‍ നിൽക്കുമ്പോൾ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലം പാലിക്കണം. ഔഖാഫ് മതകാര്യ മന്ത്രാലയം തയാറാക്കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം പള്ളികളുടെ ചുമതലപ്പെട്ടവര്‍ക്കാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മസ്ജിദുകള്‍ തുറക്കാന്‍ ഒരുങ്ങുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് പകുതിയോടെയാണ് ആരാധനാലയങ്ങള്‍ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.