January 05, 2020
January 05, 2020
മസ്കത്ത് : ഇറാനും അമേരിക്കക്കുമിടയിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നയതന്ത്ര ചർച്ചകളിലൂടെ മേഖലയെ അസ്ഥിരപ്പെടുത്തുന്ന സംഘർഷം ഒഴിവാക്കാൻ ഇരു വിഭാഗവും തയ്യാറാവണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹുമായി ടെലിഫോണിൽ ചർച്ച നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചാണ് ഇരു നേതാക്കളും ചർച്ച ചെയ്തതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ക്യൂ.എൻ.എ റിപ്പോർട്ട് ചെയ്തു.
അതേസമയം സമവായത്തിനുള്ള നീക്കങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഖത്തറും ഒമാനും മറ്റ് ഗൾഫ് രാജ്യങ്ങളും ഇറാനെ അനുനയിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പ്രത്യാക്രമണമല്ലാതെ മറ്റൊരു വിട്ടുവീഴ്ചക്കും ഇറാൻ തയാറല്ലെന്ന വിവരമാണ് പുറത്തുവരുന്നത്. യു.എൻ ഉൾപെടെ ഇറാനോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രകോപനം അവസാനിപ്പിക്കാൻ അമേരിക്കയോടാണ് ആവശ്യപ്പെടേണ്ടതെന്ന നിലപാടിലാണ് ഇറാൻ.അതേസമയം,എന്തുവിലകൊടുത്തും കാര്യങ്ങൾ ഒരു യുദ്ധത്തിലേക്ക് പോകുന്നത് തടയാനാണ് ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നത്.
ഖത്തർ,കുവൈത്ത്,ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിലവിൽ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിധ്യമുള്ളതിനാൽ കാര്യങ്ങൾ കൈവിട്ടുപോയാൽ അത് എല്ലാ ഗൾഫ് രാജ്യങ്ങളെയും ബാധിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഒരു ഗ്രൂപ്പിലും അംഗങ്ങളായി ചേരാത്തവർ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.