മസ്കത്ത് : സുഹാറിലെ ജനവാസമേഖലകളിലെ വീടുകളുടെയും വില്ലകളുടെയും വാടക കരാര്‍ കുടുംബമായി താമസിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സുഹാര്‍ നഗരസഭ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഉത്തരവിട്ടു.ഇതിന്റെ ഭാഗമായി വിദേശ തൊഴിലാളികള്‍ക്കും ഒറ്റക്ക് താമസിക്കുന്ന ജീവനക്കാര്‍ക്കുമായി വീടുകളുടെയും വില്ലകളുടെയും വാടക കരാര്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുന്നത് നിരോധിച്ചു.താമസ-വാണിജ്യ ഉപയോഗത്തിനായുള്ള കെട്ടിടത്തിൽ അവിദഗ്ധ-പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ ക്ക് വാടകകരാർ രജിസ്റ്റർ ചെയ്ത് നൽകുന്നതിനും വിലക്കുണ്ട്.
മറ്റു നിബന്ധനകൾ :
- റൂഫ് ഫ്ലോർ ഇല്ലാത്ത രണ്ടിലധികം നിലകളുള്ള റെസിഡൻഷ്യൽ/ വാണിജ്യ ഉപയോഗത്തിനായുള്ള കെട്ടിടങ്ങളിലെ അപ്പാർട്ട്മെന്റുകൾ ഉയർന്ന തസ്തികകളിലുള്ള ബാച്ച്ലർ താമസക്കാർക്ക് വാടകക്ക് നൽകാം.
- മാനേജർ, ഡോക്ടർ, എഞ്ചിനീയർ തുടങ്ങിയ സമാന നിലവാരത്തിലുള്ള ജോലികൾ ഉള്ളവർ ഒരു മുറിയിൽ ഒരാൾ മാത്രമെ താമസിക്കാൻ പാടുള്ളൂ.
- വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റർമാർ, ടെക്നീഷ്യൻമാർ,പ്രൊഫഷനലുകൾ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണെങ്കിൽ ഒരു മുറിയിൽ രണ്ട് പേർക്ക് താമസിക്കാം.
- തൊഴിലാളി ജോലി ചെയ്യുന്ന കമ്പനിയുടെ പേരിലായിരിക്കണം വാടകരാർ. ഈ അപ്പാർട്ട്മെൻറുകളിൽ സമീപത്തെ വീടുകളുടെയും വില്ലകളുടെയും ഭാഗത്തേ ക്ക് തുറക്കുന്ന ജനാലകൾ ഉണ്ടെങ്കിൽ കെട്ടിടയുടമ അത് സ്ക്രീൻ ഉപയോഗിച്ച് മറച്ച ശേഷമാകണം താമസാനുമതി നൽകേണ്ടത്.
- ജീവനക്കാർ മാന്യമല്ലാത്ത വസ്ത്രങ്ങൾ ധരിച്ച് താമസ സ്ഥലത്തിന് പുറത്തിറങ്ങരുത്.
- ജീവനക്കാരെ കൊണ്ടുപോകുന്നതിനുള്ള ബസുകൾ ഈ വാടക കെട്ടിടത്തിന് മുന്നിൽ കൊണ്ടുവന്ന് നിർത്താതിരിക്കാൻ കമ്പനികൾ ശ്രദ്ധിക്കണം.
- കെട്ടിടത്തിൻറെ പരിപാലനത്തിനും താമസക്കാരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുമായി സ്ഥിരം ജീവനക്കാരനെ നിയമിക്കണം.
- റെസിഡന്‍ഷ്യല്‍ വില്ല/ അപ്പാർട്മെന്റിൽ താമസവും വാണിജ്യ ഇടപാടുകളും ഒരുമിച്ച് നടത്താന്‍ പാടില്ല.
- നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ഉത്തരവിൽ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക