September 22, 2019
September 22, 2019
മസ്‌കത്ത്: ഒമാനില്‍ സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ മറക്കുന്നതും അതേതുടർന്നുണ്ടാകുന്ന അപകടങ്ങളും പതിവാകുന്നതായി പരാതി.പൊലീസിന്റെ നിരന്തരമായ മുന്നറിയിപ്പും ബോധവല്‍ക്കരണ പരിപാടികളും ചെവിക്കൊള്ളാത്തതാണ് പലപ്പോഴും ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞയാഴ്ച റുസ്താഖില്‍ സ്‌കൂള്‍ ബസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാലു വയസുകാരിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിനിയായ സ്വദേശി ബാലിക അഞ്ചു മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങിയത്.സ്‌കൂളിലേക്കുള്ള യാത്രാമധ്യേ വിദ്യാര്‍ത്ഥിനി ഉറങ്ങിപ്പോയത് ഡ്രൈവറുടെയും ബസിലുണ്ടായിരുന്ന അധ്യാപികയുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.
കുട്ടികളെ വാഹനങ്ങളില്‍ ഉപേക്ഷിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഒമാന്‍ റോയല്‍ പൊലീസ് സ്‌കൂള്‍ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മാധ്യമ കാംപയിന്‍ ആരംഭിച്ചിരുന്നു. സ്‌കൂള്‍ ബസുകളുടെ നീക്കം നിരീക്ഷിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി സ്‌കൂള്‍ പരിസരങ്ങളിലും സമീപത്തെ റോഡുകളിലും പൊലീസ് സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്‌കൂള്‍ ഗതാഗതവുമായി ബന്ധപ്പെട്ടവര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ഒമാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. യാത്ര അവസാനിക്കുമ്പോള്‍ എല്ലാ കുട്ടികളും ബസ് വിട്ടതായി ഉറപ്പുവരുത്തണം. കുട്ടികള്‍ വീടുകളില്‍ എത്തിയെന്ന കാര്യം ഉറപ്പുവരുത്തേണ്ട ബാധ്യതയും ബസ് ജീവനക്കാർക്കാണ്.ഉയര്‍ന്ന താപനിലയില്‍ ബസിലോ അടച്ചിട്ട വാഹനങ്ങളിലോ കുട്ടികളെ ഉപേക്ഷിച്ചാല്‍ വെറും അഞ്ച് മിനിറ്റു കൊണ്ടു തന്നെ ശ്വാസതടസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.