May 31, 2021
May 31, 2021
മസ്കത്ത് : പൊതു ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം ശക്തമായതോടെ രാജ്യത്തെ സർക്കാർ മേഖലയിലെ ആശുപത്രികളിൽ ആവശ്യത്തിന് നേഴ്‌സുമാരെ കിട്ടാനില്ല.ഇതുകാരണം മിക്ക ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.നിരവധി ബെഡുകൾ ഹോസ്പിറ്റലിൽ ബാക്കി ഉണ്ടായിട്ടും പുതിയ രോഗികളെ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. നേരത്തെ ഇതുസംബന്ധിച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
നിരക്ക് 70 ശതമാനമായി ഉയർന്നതായി പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.വിവിധ വിഭാഗങ്ങളിൽ ഒരു വർഷത്തിനിടെ നൂറുകണക്കിന് സ്വദേശികൾക്ക് നിയമനം നൽകിയത് സ്വദേശിവത്കരണത്തിന്റെ നിരക്കുയർത്തി. നൂറുകണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമാകുകയും ചെയ്തു.നിലവിൽ മന്ത്രാലയത്തിനു കീഴിലെ ജീവനക്കാരിൽ 70 ശതമാനവും സ്വദേശിജീവനക്കാരാണ്. 2017 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ആരോഗ്യമന്ത്രാലയത്തിനുകീഴിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ 38 ശതമാനവും സ്വദേശികളാണ്. 1990-ൽ സ്വദേശി ഡോക്ടർമാർ ഒമ്പത് ശതമാനം മാത്രമായിരുന്നു. നഴ്‌സുമാരുടെ എണ്ണം 12 ശതമാനത്തിൽ നിന്നും 62 ശതമാനമായി ഉയർന്നു.
ഇതിനു പിന്നാലെയാണ് രാജ്യത്ത് ആവശ്യത്തിന് നേഴ്‌സുമാർ ഇല്ലാത്തതിനാൽ ആശുപത്രികളിൽ പുതിയ രോഗികകളെ പ്രവേശിപ്പിക്കാൻ കഴിയുന്നില്ലെന്ന് ആരോഗ്യമന്ത്രാലയം തന്നെ തുറന്നു സമ്മതിച്ചത്.മതിയായ നഴ്സുമാരുടെ സേവനം ലഭ്യമാകാത്തതിനാലാണ് പുതിയതായി കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാത്തതെന്ന് റോയൽ ഹോസ്പിറ്റൽ അറിയിച്ചു. രോഗബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനാൽ, കൂടുതൽ ഡോക്ടർമാരെയും, നഴ്സുമാരെയും ഇവിടെ നിയോഗിക്കേണ്ടതായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ രോഗികളെ വാർഡുകളിൽ ഉൾപ്പെടെത്തുന്നത് പ്രായോഗികമല്ലെന്നും ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി. ഒമാനിലെ ഏറ്റവും വലിയ ഹോസ്പിറ്റലാണ് മസ്ക്കറ്റിലെ റോയൽ ഹോസ്പിറ്റൽ.