November 10, 2020
November 10, 2020
മസ്‌കത്ത് : ഇന്ത്യയും ഒമാനും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വ്വീസുകളിലെ സീറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചു. ഒമാനിൽ വിമാനമിറങ്ങിയ ചില യാത്രക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതാണ് ഇതിനു കാരണമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് പറഞ്ഞു. ഒരു ദിശയിലേക്ക് ആഴ്ചയില്‍ 10,000 സീറ്റുകളായിരുന്നു നേരത്തേ എയര്‍ ബബിള്‍ വിമാന സര്‍വ്വീസില്‍ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 5,000 സീറ്റുകളാക്കി കുറച്ചത്.
യാത്രക്കാരുടെ എണ്ണം ആഴ്ചയില്‍ 5000 ആയി പരിമിതപ്പെടുത്താന്‍ സി.എ.എ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. ഇതുപ്രകാരം ഇരുദിശകളിലേക്കുമുള്ള ആകെ യാത്രക്കാരുടെ എണ്ണം 10,000 ആയിരിക്കും. ഇന്ത്യയിലെ ഏത് നഗരത്തില്‍ നിന്നും ഒമാനിലേക്ക് വിമാന സര്‍വ്വീസ് നടത്താമെന്നും ഒമാന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഒമാന്‍ വിമാന കമ്പനികള്‍ ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.
ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികള്‍ക്ക് എയര്‍ ബബിള്‍ കരാര്‍ പ്രകാരം സര്‍വ്വീസ് നടത്താന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് ഒമാനിലെ ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും മാത്രമാണ് നിലവില്‍ വിമാന സര്‍വ്വീസ് നടത്താന്‍ ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഒമാന്‍ എയര്‍, സലാം എയര്‍ എന്നീ ഒമാനി വിമാന കമ്പനികളാണ് ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.