September 25, 2019
September 25, 2019
കനത്ത മഴയില്‍ ദുഖമിലെ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം വലിയ തോതില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും നിര്‍ത്തിയിട്ട കാറുകള്‍ വെള്ളത്തില്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി.
മസ്കത്ത്: 'ഹിക്ക' ചുഴലിക്കൊടുങ്കാറ്റ് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുഖമില്‍ ആഞ്ഞടിച്ചു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് കനത്ത മഴയോടൊപ്പം ചുഴലിക്കൊടുങ്കാറ്റ് തീരത്തെത്തിയത്. രാത്രിയോടെ മഴയുടെ ശക്തിയില്‍ ചെറിയ കുറവാനുഭവപ്പെട്ടു.കനത്ത കാറ്റില്‍ പലയിടത്തും കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വ്യക്തമല്ല. കനത്ത മഴ ഇന്നും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൊവ്വാഴ്ച സന്ധ്യക്ക് ഒമാന്‍ സമയം ഏഴരയോടെ മസീറ ദ്വീപിനും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ റാസ് അല്‍ മദ്റക്കക്കും ഇടയില്‍ ചുഴലിക്കൊടുങ്കാറ്റിന്റെ കേന്ദ്രഭാഗം തീരം തൊട്ടതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു.
കാറ്റ് തീരത്തോട് അടുത്തതോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 124 കിലോമീറ്റര്‍ വരെയായി ഉയര്‍ന്നിരുന്നു. ദുഖം വിമാനത്താവളത്തിലെ കാലാവസ്ഥാ കേന്ദ്രത്തിൽ വൈകീട്ട് ആറരയോടെയാണ് ഈ വേഗം രേഖപ്പെടുത്തിയത്.കനത്ത മഴയില്‍ ദുഖമിലെ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം വലിയ തോതില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും നിര്‍ത്തിയിട്ട കാറുകള്‍ വെള്ളത്തില്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. അപകട സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നേരത്തേ ഒഴിപ്പിച്ചിരുന്നു.
പൊലീസിനും സിവില്‍ ഡിഫന്‍സിനും പുറമെ വിവിധ സേനാ വിഭാഗങ്ങളിലെ അംഗങ്ങളെയും രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരുന്നു. വൈകീട്ട് ഏഴു മണി വരെ ദുഖം മേഖലയില്‍ 73 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചതായി മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു.കൊടുങ്കാറ്റ് ചൊവ്വാഴ്ച രാവിലെയാണ് ശക്തിയാര്‍ജിച്ച് ചുഴലിയായി മാറിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.