April 07, 2021
April 07, 2021
ദുബായ് : ദുബായിൽ യുവതികൾ നഗ്നരായി ബാൽക്കണിയിൽ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ മുഴുവൻ പേരെയും നാടുകടത്താൻ തീരുമാനം. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ച അശ്ലീല ഫോട്ടോഷൂട്ട് വിഡിയോയില്‍ ഉള്‍പ്പെട്ട എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തുമെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാനാണ് അറിയിച്ചത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി .
യുഎഇ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഫോട്ടോഷൂട്ടും പ്രചാരണവുമെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്‍തിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.ക്രമക്കേടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ആളുകളെ അറസ്റ്റ് ചെയ്‍തതായി ദുബായ് പൊലീസ് ശനിയാഴ്‍ച അറിയിച്ചു. അംഗീകരിക്കാനാവാത്ത ഇത്തരം പ്രവണതകള്‍ക്കെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തു.
ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ പത്തിലധികം യുവതികൾ പൂർണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചത്. ഫോട്ടോഗ്രാഫര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് . എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക