October 04, 2019
October 04, 2019
അബുദാബി : ഡല്‍ഹില്‍ നിന്ന് കാണാതായ മലയാളി യുവതി അബൂദബിയില്‍ വിവാഹിതയായി. കാസര്‍കോട് സ്വദേശിയായ യുവാവുമായി ഇന്ന് അബൂദബി കോടതിയിലായിരുന്നു നിക്കാഹ്. യുവതിയുടെ തിരോധാനം നാട്ടില്‍ ലൗ ജിഹാദായി വ്യാഖ്യാനിക്കപ്പെട്ടത് വിവാദത്തിന് ഇടയാക്കിയിരുന്നു.
ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനായിരുന്ന സിയാനി ബെന്നി എന്ന കോഴിക്കോട്ടുകാരിയാണ് ദില്ലിയില്‍ പഠിക്കുന്നതിനിടെ മുസ്ലിം യുവാവുമായി പ്രണയത്തിലാവുകയും തുടർന്ന് യു.എ.ഇ യിലേക്ക് പോവുകയും ചെയ്തത്. ഇതേതുടർന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ കേരളത്തിലെ ലൗ ജിഹാദ് സംഭവങ്ങള്‍ എന്ന പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.
പ്രണയിക്കുന്ന യുവാവിനെ വിവാഹം കഴിക്കാനാണ് അബൂദബിയില്‍ എത്തിയതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തട്ടികൊണ്ടു വന്നതാണെന്ന ആരോപണവും ലൗ ജിഹാദ് ആരോപണവും യുവതി അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നേരിട്ട് ഹാജരായി നിഷേധിക്കുകയായിരുന്നു. അബൂദബിയിലെ മാളില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശിയുമായി പ്രണയത്തിലായിരുന്ന യുവതി കഴിഞ്ഞമാസം 24 ന് അബൂദബി ജുഡീഷ്യല്‍ വകുപ്പിലെത്തി ഇസ്‍ലാം സ്വീകരിച്ചതായി പ്രഖ്യാപനവും നടത്തി. നാട്ടില്‍ നിന്ന് അബൂദബിയിലെത്തിയ മാതാപിതാക്കള്‍ ഇവരെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കിലും യുവതി വിസമ്മതിച്ചു. ഇതിനിടെ ഇന്ന് രാവിലെയാണ് നിക്കാഹിന് ആവശ്യമായ രേഖകളും സാക്ഷികളുമായി ഇരുവരും അബൂദബി ശരീഅ കോടതിയിലെത്തിയത്. ജഡ്ജിയുടെ കാര്‍മികത്വത്തിലായിരുന്നു ഇവരുടെ വിവാഹം.