October 02, 2019
October 02, 2019
ദോഹ : അമേരിക്ക ഖത്തറിലെ അല്‍ഉദൈദ് സൈനികതാവളം വിടുന്നതായുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്. അത്തരമൊരു ആലോചന യു.എസ് സൈന്യത്തിനില്ലെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രതിരോധ വിഭാഗം വക്താവ് റെബേക്ക റെബാരിച്ച് വ്യക്തമാക്കി. അല്‍ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം വിടുന്നതായി ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്.
അല്‍ ഉദെയദ് എയര്‍ ബേസില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഇരുപത്തിനാലു മണിക്കൂര്‍ സമയത്തേക്ക് അമേരിക്കയിലെ നോര്‍ത്ത് കരോലിന എയര്‍ ബേസിലേക്ക് മാറ്റിയതിനെ തുടർന്നാണ് ചില പടിഞ്ഞാറൻ മാധ്യമങ്ങളിൽ ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇത് ഭാവിയിലും ആവര്‍ത്തിക്കുമെന്നും വ്യോമസേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും റെബേക്ക രേബാരിക്ക് പറഞ്ഞു. ഇപ്പോള്‍ 10,000 അമേരിക്കന്‍ പട്ടാളക്കാരാണ് അമേരിക്കന്‍ എയര്‍ ബേസിലുള്ളത്.
ഖത്തറിന്റെ സുരക്ഷയില്‍ പ്രധാന പങ്ക് വഹിക്കുന്ന അമേരിക്കന്‍ വ്യോമതാവളം ഖത്തറില്‍ നിന്ന് മാറ്റാന്‍ ചില അയല്‍രാജ്യങ്ങള്‍ അമേരിക്കക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.