April 01, 2021
April 01, 2021
ദോഹ: ഖത്തറില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടയ്ക്കാന്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. എല്ലാ ക്ലാസുകളും ഓണ്‍ലാനായി മാത്രം നടത്താനും മന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും കിന്റര്‍ഗാര്‍ഡനുകള്‍ക്കും ഏപ്രില്‍ നാല് ഞായറാഴ്ച മുതല്‍ ഇത് ബാധകമാണ്.
വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് ഈ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നതിനായി അധ്യാപകര്‍ക്ക് സ്‌കൂളുകളില്‍ വരാന്‍ അനുമതിയുണ്ട്.
എല്ലാ ഗ്രേഡുകളിലെയും അവസാന പരീക്ഷകള്‍ മുന്‍നിശ്ചയിച്ച തിയ്യതികളില്‍ തന്നെ സ്‌കൂളുകളില്‍ നേരിട്ട് നടത്തും. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട കൂടുതല്‍ നടപടിക്രമങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ പ്രക്രിയയുടെയും അക്കാദമിക് നേട്ടങ്ങളുടെയും അവിഭാജ്യ ഘടകമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്ന മന്ത്രാലയം എടുത്ത് പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളിലും വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില രേഖപ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില ശ്രദ്ധിക്കണമെന്നും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള അന്തരീക്ഷം വീടുകളില്‍ ഒരുക്കാന്‍ ശ്രദ്ധിക്കണമെന്നും രക്ഷിതാക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഖത്തറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയിരുന്നു. നേരത്തേ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നേട്ടം തുടരുന്നതിന് വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് സുഗമമാകും.
രാജ്യത്തെ സ്‌കൂളുകളില്‍ സ്വീകരിക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളും കാര്യക്ഷമവും ഫലപ്രദവുമാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തുമെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അധികസുരക്ഷ ഉറപ്പാക്കാനാണ് വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങുന്നത്. ഈ തീരുമാനം കൊവിഡിന്റെ അപകട സാധ്യത കുറയ്ക്കുമെന്നും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.