January 19, 2021
January 19, 2021
ദോഹ: കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ ഖത്തറിലെത്തുമ്പോള്‍ ക്വാറന്റൈനില്‍ പോകേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമാനമെടുത്തിട്ടില്ലെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‌ലമണി പറഞ്ഞു. ഇക്കാര്യത്തില്‍ ക്രൈസിസ് മാനേജ്‌മെന്റിനായുള്ള സുപ്രീം കമ്മിറ്റിയില്‍ നിന്ന് ഇതുവരെ തീരുമാനമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ടി.വിയിലെ ഒരു പരിപാടിയില്‍ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങള്‍ ഒരു വ്യക്തിക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഈ വ്യക്തി കൊറോണ വൈറസിനെതിരായ പ്രതിരോധശേഷി കൈവരിക്കും. കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയോ ഇയാള്‍ മറ്റുള്ളവരിലേക്ക് വൈറസിനെ പകര്‍ത്തുകയോ ചെയ്യില്ല. ഇതാണ് വാക്‌സിന്റെ ആത്യന്തിക ലക്ഷ്യം. വാക്‌സിന്റെ ഏറ്റവും വലിയ പ്രയോജനങ്ങളിലൊന്ന് ഒരു വ്യക്തിക്ക് ക്വാറന്റൈന്‍ ഇല്ലാതെ യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ്.' -അല്‍ മസാഫ അല്‍ ഇജ്തിമിയ (സാമൂഹ്യ അകലം) എന്ന ടെലിവിഷന്‍ പരിപാടിയില്‍ അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ ഇത് എപ്പോള്‍ നടപ്പിലാക്കുമെന്നോ എങ്ങനെ നടപ്പിലാക്കുമെന്നോ അദ്ദേഹം പറഞ്ഞില്ല.
കൊവിഡ്-19 പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിന്റെ തെളിവായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള പുതിയ മാനദണ്ഡമായേക്കാമെന്ന് നേരത്തേ ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനായി വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടേക്കാമെന്നും ഖത്തര്‍ എയര്‍വെയ്‌സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.