January 13, 2020
January 13, 2020
വാഷിംഗ്ടൺ : ഇറാൻ സൈനിക കമാൻഡർ ഖസ്സെം സുലൈമാനിയെയും സംഘത്തെയും കൃത്യമായ ആസൂത്രണത്തിലൂടെ കൊലപ്പെടുത്തി പത്തുനാൾ കഴിഞ്ഞിട്ടും കാരണം വിശദീകരിക്കാൻ കഴിയാതെ കുഴങ്ങുകയാണ് ട്രംപ് ഭരണകൂടം. ഖസ്സെം സുലൈമാനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ഇതിന് നേതൃത്വം നൽകിയിരുന്നത് സുലൈമാനിയാന്നെന്നുമായിരുന്നു ട്രംപിന്റെ തുടക്കത്തിലുള്ള വിശദീകരണം. ഇറാനുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യയെ കൂടി ഇതിലേക്ക് വലിച്ചിഴക്കാനും ട്രംപ് ശ്രമിച്ചിരുന്നു. ഇന്ത്യയിൽ ഭീകരാക്രമണം നടത്താനും സുലൈമാനി പദ്ധതിയിട്ടിരുന്നുവെന്ന വാദം അധികമാരും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതോടെയാണ് നാല് അമേരിക്കൻ എംബസികൾ ആക്രമിക്കാൻ ഖസ്സെം സുലൈമാനി പദ്ധതിയിട്ടിരുന്നുവെന്നും ഇത് തടയാനാണ് അദ്ദേഹത്തെ വധിച്ചതെന്ന വാദവുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്. ഫോക്സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ സേനാ തലവന്റെ വധത്തിലേക്ക് നയിച്ച വിഷയങ്ങള്‍ പ്രസിഡന്റ് വിശദീകരിച്ചത്.
എന്നാൽ ട്രംപിന്റെ ഈ വാദം പെന്റഗൺ മേധാവിയും പ്രതിരോധ സെക്രട്ടറിയുമായ മാർക്ക് എസ്പാർ നിഷേധിച്ചു. അമേരിക്കൻ എംബസികൾ ആക്രമിക്കാൻ ഖസ്സെം സുലൈമാനി പദ്ധതിയിട്ടിരുന്നതിന് ഒരു തെളിവും തങ്ങളുടെ കയ്യിലില്ലെന്ന് അദ്ദേഹം പറഞ്ഞു.സിബിഎസ് ചാനലിൽ ഫെയ്‌സ് ദി നാഷൻ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പ്രസിഡന്റിന്റെ അഭിപ്രായം ഞാനും പങ്കുവെക്കുന്നുവെന്നും എന്നാൽ ഇതിനു തക്ക തെളിവുകളൊന്നും തങ്ങളുടെ കയ്യിൽ ഇല്ലെന്നും എസ്പാർ പറഞ്ഞു. പ്രത്യാക്രമണത്തിനായി ഇറാൻ അമേരിക്കൻ എംബസികളെയാണ് ലക്ഷ്യമാക്കുകയെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. കാരണം,കൃത്യമായ അമേരിക്കൻ സാന്നിധ്യമുള്ളത് എംബസികളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.