December 28, 2020
December 28, 2020
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചയുടെ അടുത്ത റൗണ്ട് ജനുവരി അഞ്ചിന് ദോഹയില്‍ ആരംഭിക്കും. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വക്താവ് വഹീദ് ഒമറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ചര്‍ച്ചയുടെ വേദി മാറ്റണമെന്ന് അഷ്‌റഫ് ഗനി ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഖത്തറില്‍ തന്നെ ചര്‍ച്ചകള്‍ തുടരാന്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 12 നാണ് ദോഹയിൽ സമാധാന ചര്‍ച്ചകളുടെ ആദ്യ റൗണ്ട് ആരംഭിച്ചത്. ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം നിലവില്‍ ജനുവരി അഞ്ച് വരെ ചര്‍ച്ചകള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ ജനുവരി അഞ്ചിന് ദോഹയില്‍ ആരംഭിക്കുമെന്ന് അഫ്ഗാനിസ്ഥാന്റെ അനുരഞ്ജനത്തിനായുള്ള ദേശീയ കൗണ്‍സിലിന്റെ വക്താവ് ഫറൈദൂണ്‍ ഖ്വാസൂണ്‍ ട്വീറ്റ് ചെയ്തു. ദേശീയ കൗണ്‍സിലാണ് രാജ്യത്തെ സമാധാന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത്. വേറേയും നിരവധി രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറായിരുന്നെങ്കിലും കൊവിഡ്-19 കാരണം അവര്‍ ഈ വാഗ്ദാനം പിന്‍വലിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനപ്രക്രിയ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പറഞ്ഞ പാകിസ്താന്‍ സമാധാനത്തിനായുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും വിവേകം പ്രകടിപ്പിക്കണമെന്നും ഇരുപക്ഷത്തോടും പാകിസ്താന്‍ ആവശ്യപ്പെട്ടു.
എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി ഫോറങ്ങളിലൂടെ പരിഹരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.. അഫ്ഗാന്‍ സമാധാന പ്രക്രിയയ്ക്കും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള കൂട്ടായ ശ്രമത്തെ പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ ബാധിക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
താലിബന്‍ നേതാക്കള്‍ പാകിസ്താനിലെത്തിയതിനെ ഡിസംബര്‍ 26 ന് അഫ്ഗാന്‍ വിമര്‍ശിച്ചിരുന്നു. ഇത് അഫ്ഗാന്റെ ദേശീയ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നാണ് അഫ്ഗാന്‍ പറഞ്ഞത്. താലിബാന്‍ നേതാവ് മുല്ല ഗനി ബരാദര്‍ കറാച്ചിയില്‍ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
നിലച്ചു പോയ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് അദ്ദേഹം പ്രതിനിധി സംഘത്തോടൊപ്പം ഉന്നതതല ഉദ്യോഗസ്ഥരെ കാണാനായി പാകിസ്താന്‍ സന്ദര്‍ശിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.