November 13, 2019
November 13, 2019
ദോഹ : ഖത്തറിനെതിരെ അയല്‍രാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം ആദ്യത്തില്‍ പുറത്തുവിടുമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ ഡോ. അലി ബിന്‍ സുമൈഖ് അല്‍ മര്‍രി പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ചതടക്കമുള്ള അയല്‍രാജ്യത്തിെന്‍റ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അന്താരാഷ്ട്ര കോടതിയുടെ തീരുമാനം അയല്‍രാജ്യങ്ങൾ ലംഘിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ജനങ്ങള്‍ക്കെതിരായ കടുത്ത വംശീയവിവേചനത്തിന് അയല്‍രാജ്യങ്ങൾ കൃത്യമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രധാന ആവശ്യം. വംശീയവിവേചനത്തിന്റെ യഥാർത്ഥ വിവരങ്ങൾ റിപ്പോര്‍ട്ടില്‍ പുറത്തുവിടുമെന്നും ഡോ. അലി അല്‍ മര്‍രി വ്യക്തമാക്കി. ബ്രസല്‍സില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് ആസ്ഥാനത്ത് നടന്ന വാദം കേൾക്കലിലാണ് അദ്ദേഹം അയല്‍രാജ്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. മനുഷ്യാവകാശ ഉപസമിതിയുടെയും ലോകത്തെ പ്രമുഖ മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ ഉപരോധത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് സംസാരിച്ചത്. ഉപരോധം പിന്‍വലിക്കാനും നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാനും ഉപരോധരാജ്യങ്ങള്‍ക്കുമേല്‍ യൂറോപ്യന്‍ സര്‍ക്കാറുകളിൽ സമ്മര്‍ദം ചെലുത്താന്‍ പാര്‍ലമെന്‍റ് രംഗത്തുവരണമെന്നും ഡോ. അലി അല്‍ മര്‍രി ആവശ്യപ്പെട്ടു.