September 18, 2019
September 18, 2019
ജറൂസലം: വാശിയേറിയ ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ല. 60 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടി 31 സീറ്റിലാണ് വിജയിച്ചത്. മുഖ്യ പ്രതിപക്ഷമായ ബെന്നി ഗാന്‍റ്സായുടെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി 32 സീറ്റുകള്‍ നേടി.
അറബി വംശജര്‍ക്ക് പ്രാതിനിധ്യമുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം വര്‍ധിപ്പിച്ച് മൂന്നാം സ്ഥാനത്തെത്തി. തീവ്ര വലതുപക്ഷമായ ഷാസ് പാര്‍ട്ടി നാലാം സ്ഥാനവും ഇസ്രായേല്‍ ബൈതിനൂവിന്‍റെ നാഷണലിസ്റ്റ് പാര്‍ട്ടി അഞ്ചാം സ്ഥാനവും പിടിച്ചു. പ്രാദേശിക ചെറു പാര്‍ട്ടികളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും പുതിയ സര്‍ക്കാര്‍ രൂപവത്കരണം. 120 അംഗ ഇസ്രായേല്‍ പാര്‍ലമെന്‍റില്‍ കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണം.ഇതിനിടെ,അമേരിക്കയിൽ നടക്കാനിരിക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ ബെഞ്ചമിൻ നെതന്യാഹു പങ്കെടുക്കില്ലെന്ന് ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.പുതിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
ഈ വര്‍ഷം രണ്ടാം തവണയാണ് ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കുന്നതില്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.