September 11, 2019
September 11, 2019
ടെൽ അവീവ് : വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജോര്‍ദാന്‍ വാലിയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ഇസ്രായേലിലേക്ക് ചേര്‍ക്കുമെന്നാണ്പ്രഖ്യാപനം.
ഇസ്രായേലില്‍ ഈ മാസം 17ന് പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ തീവ്ര ജൂത വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ് ഇത്തരം പ്രസ്താവനകളിലൂടെ നെതന്യാഹു. അതിന്റെ ഭാഗമാണ് വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രായേലിനോട് ചേര്‍ക്കുമെന്ന പ്രഖ്യാപനം.
1967ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്കിലേക്ക് അധിനിവേശം നടത്തുന്നത്. വിവിധ കാലങ്ങളില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ ഫലമായി ജോര്‍ദാന്‍ താഴ്‌വരയും ചാവുകടലും അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങിയിരുന്നു. 65000 ഫലസ്തീനികളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഇത് ഇസ്രായേലിനോട് ചേര്‍ത്താല്‍ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകും.
സമാധാന നീക്കങ്ങളെ മുഴുവന്‍ നശിപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ നടപടിയെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ശതിയ്യ പ്രതികരിച്ചു. നേരത്തെ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.