September 02, 2019
September 02, 2019
കുടിയേറ്റക്കാരായ മുസ്‌ലിംകളെ ഉന്നമാക്കി കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ രജിസ്‌ട്രേഷൻ ബി.ജെ.പിക്ക് തലവേദനയാകുന്നു.പട്ടികയില്‍ ബംഗാളില്‍നിന്നുള്ള ഹിന്ദുക്കളും ഉള്‍പ്പെട്ടതോടെയാണ് ബിജെപി വെട്ടിലായത്. തര്‍ക്കം മുറുകിയതോടെ ബംഗ്ലാദേശ് കുടിയേറ്റം സംബന്ധിച്ച് കാലങ്ങളായി ബിജെപി നടത്തിവന്ന പ്രചാരണം പൊളിഞ്ഞു. ബംഗ്ലാദേശ് മുസ്ലിങ്ങള്‍ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുകയാണെന്നും ഇവര്‍ രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നുമായിരുന്നു കാലങ്ങളായുള്ള ബിജെപിയുടെ പ്രചാരണം.
ന്യൂഡൽഹി : പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട 19 ലക്ഷംപേരില്‍ വന്‍തോതില്‍ ഹിന്ദുക്കളും ഉള്‍പ്പെട്ടതോടെയാണ് പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്തുവന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി സുപ്രധാന വിഷയമായി ഉയര്‍ത്തിയ എന്‍ആര്‍സി പ്രതീക്ഷയ്‌ക്ക് വിപരീതമായതോടെ ബിജെപി പ്രതിരോധത്തിലാവുകയായിരുന്നു. പൗരത്വം അംഗീകരിക്കപ്പെട്ടവരിൽ ബംഗാളി മുസ്ലിങ്ങള്‍ വ്യാപകമായി കടന്നുകൂടിയെന്നും പൗരത്വം നിഷേധിക്കപ്പെട്ട ഒരു ഹിന്ദുവിനെയും വിദേശിയാക്കാനാകില്ലെന്നുമാണ് അസമിലെ ബിജെപി നേതാക്കളുടെ നിലപാട്.
രാമക്ഷേത്രനിര്‍മാണം, കശ്‌മീരിന്റെ പ്രത്യേക പദവി, ഏക സിവില്‍ കോഡ് എന്നിവയ്‌ക്കൊപ്പം മുസ്‌ലിംകളെ മാത്രം ലക്ഷ്യമാക്കി ബിജെപി ഉന്നയിച്ച മുദ്രാവാക്യമാണ് ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കൽ.തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്രഹിന്ദു വോട്ടുകൾ ലക്ഷ്യംവച്ചുള്ള നീക്കം പാളിയെന്ന തിരിച്ചറിവാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്. കുടിയേറ്റ വിഷയത്തില്‍ 17 പ്രമേയങ്ങളാണ് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് പാസാക്കിയത്. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന നിലയിലാണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം എന്നായിരുന്നു ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞത്. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി മുതല്‍ അമിത് ഷാ വരെ ഇവരെ നാടുകടത്തണമെന്ന് പ്രഖ്യാപിച്ചു.
രണ്ടുകോടിയിലേറെ മുസ്ലിങ്ങള്‍ അനധികൃതമായി കുടിയേറിയെന്നും ഇത് ജനാധിപത്യ പ്രക്രിയയെത്തന്നെ അട്ടിമറിക്കുകയാണെന്നും ബിജെപി ആരോപിച്ചിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കിയ എന്‍ആര്‍സി പട്ടികയിൽ നിന്ന് 19 ലക്ഷംപേരെയാണ് ഒഴിവാക്കിയത്. ഇതില്‍ 3.80 ലക്ഷം മരിച്ചുപോയവരാണെന്ന് ബിജെപി നേതാവും അസം മന്ത്രിയുമായ ഹിമന്ദബിശ്വ ശര്‍മ പറഞ്ഞു. മുസ്ലിം ഭൂരിപക്ഷമായ അതിര്‍ത്തിജില്ലകളില്‍ പുനഃപരിശോധന വേണമെന്ന ആവശ്യം കേന്ദ്ര--സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവച്ചെങ്കിലും സുപ്രീംകോടതി തള്ളി.
പൗരത്വം അംഗീകരിക്കപ്പെട്ടവരിൽ ഹിന്ദുക്കളെ ഒഴിവാക്കുകയും അനധികൃത വിദേശികളെ ഉള്‍പ്പെടുത്തുകയും ചെയ്‌തത് അംഗീകരിക്കാനാകില്ലെന്നും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കണമെന്നും അസം ബിജെപി പ്രസിഡന്റ് രന്‍ജീത് കുമാര്‍ ദാസ് ആവശ്യപ്പെട്ടു.
യുപി, ഹരിയാന, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പട്ടികയ്‌ക്കു പുറത്തായെന്നും ദാസ് പറഞ്ഞു. ലക്ഷക്കണക്കിന് അനധികൃത ബംഗ്ലാദേശി മുസ്ലിങ്ങള്‍ പട്ടികയില്‍ കടന്നുകൂടിയതായി ബിജെപി എംഎല്‍എ ദിലീപ്‌കുമാര്‍ പോള്‍ ആരോപിച്ചു.