October 26, 2019
October 26, 2019
കുവൈത്ത് സിറ്റി: കുവൈത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മലയാളി ബാലികയുടെ മൃതദേഹം 2 മാസമായിട്ടും നാട്ടില്‍ കൊണ്ടു പോകാനോ സംസ്‌കരികരിക്കാനോ കഴിയാതെ മോര്‍ച്ചറിയില്‍ തുടരുന്നു.അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ മൃതദേഹത്തെ അനുഗമിക്കാന്‍ ഇവര്‍ക്ക് സാധിക്കാത്തതാണ് ഇതിന് തടസ്സമായി നില്‍ക്കുന്നതെന്നാണ് വിവരം.ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ യാത്രാ വിലക്ക് നീക്കുന്നതിനായി ഇന്ത്യന്‍ എംബസി ഇടപെട്ട് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഇതേത്തുടർന്നാണ് രണ്ട് മാസമായിട്ടും സംസ്‌കരിക്കാനാവാതെ ബാലികയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കഴിയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശ്ശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ ഒമ്പത് വയസുകാരി തീര്‍ത്ഥയെ അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് തീര്‍ത്ഥ.സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തായിരുന്നുവെന്നാണ് പറയപ്പെടുന്നത്.ജോലി കഴിഞ്ഞു വരുന്ന കുട്ടിയുടെ അമ്മയെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരാന്‍ പോയതായിരുന്നു പിതാവ്.
വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ കുട്ടിയെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴുത്തില്‍ കുരുക്ക് മുറുകിയാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.മരണത്തില്‍ ദുരൂഹതകള്‍ ഉയര്‍ന്നതോടെ പെണ്‍കുട്ടിയുടെ ഉറ്റ ബന്ധുക്കളായ രണ്ടു പേരെയും അവരോടൊപ്പം ഫ്‌ളാറ്റില്‍ ഷെയറിങ്ങായി താമസിച്ച രണ്ടു സ്ത്രീകളെയും പോലീസ് ചോദ്യം ചെയ്തിരുന്നു.സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു സ്ത്രീയെയും രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു.എന്നാൽ മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി മുഖേന അഭ്യര്‍ത്ഥന നടത്തിയിരുന്നു.