January 11, 2020
January 11, 2020
മസ്കത്ത് : മസ്കത്തിൽ നിന്നും ബിസിനസ് ആവശ്യാര്‍ഥം ജയ്പുരിലേക്ക് പോയ മലയാളിയുടെ ബാഗേജിൽ മുസ്‌ലിം എന്ന സ്റ്റിക്കർ പതിച്ചത് വിവാദമാവുന്നു.തുടര്‍ച്ചയായ ചോദ്യംചെയ്യലിനും ദേഹ പരിശോധനക്കും ശേഷം പാലക്കാട് സ്വദേശിയുടെ ചെക്ക്ഡ് ലഗേജിലാണ് 'മുസ്ലിം' എന്ന സ്റ്റിക്കര്‍ പതിച്ചത്. ഏതാനും ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് പ്രവാസിക്ഷേമ നിധി ബോര്‍ഡ് ഡയറക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ പി.എം. ജാബിര്‍ അറിയിച്ചു.
എമിഗ്രേഷനിലെ പതിവ് നടപടിക്രമങ്ങള്‍ക്കുശേഷം ഹാന്‍ഡ് ബാഗേജ് പരിശോധിക്കുന്ന സ്ഥലത്താണ് ഇദ്ദേഹത്തെ സുരക്ഷ ഉദ്യോഗസ്ഥന്‍ പാസ്പോര്‍ട്ട് വാങ്ങിവെച്ച ശേഷം വീണ്ടും ചോദ്യംചെയ്തത്. മലയാളി മുസ്ലിമായ ഒരാൾ എന്തിനാണ് ജയ്പുരില്‍ വന്നതെന്നായിരുന്നു ചോദ്യം. വിശദമായ ചോദ്യം ചെയ്യലിനും ദേഹപരിശോധനകൾക്കും ശേഷം വിട്ടയച്ച ഇദ്ദേഹത്തിന് വളരെ വൈകിയാണ് ലഗേജ് ലഭിച്ചത്.താമസ സ്ഥലത്ത് എത്തി നോക്കിയപ്പോഴാണ് ലഗേജില്‍ മുസ്ലിം എന്ന സ്റ്റിക്കര്‍ പതിച്ചതായി കണ്ടെത്തിയത്.അതേ വിമാനത്തില്‍ ഉണ്ടായിരുന്ന മുസ്ലിം പേരുള്ള മറ്റു മൂന്ന് പേര്‍ക്കും ഇതേ അനുഭവമുണ്ടായതായും റിപ്പോർട്ട് ഉണ്ട്.സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ശക്തമായ പ്രതിഷേധം അറിയിക്കേണ്ടതുണ്ടെന്നും പി.എം ജാബിർ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഒമാനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും പ്രവാസിക്ഷേമ നിധി ബോര്‍ഡ് ഡയറക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ പി.എം. ജാബിര്‍ ഫെയ്‌സ്ബുക്കിൽ എഴുതിയ പോസ്റ്റ് :
ഇരയുടെ സുരക്ഷിതത്വവും അദ്യുദയകാംക്ഷികളുടെ അഭ്യർത്ഥനയും മാനിച്ചാണ് ജയ്പൂർ സംഭവത്തെ കുറിച്ചുള്ള പോസ്റ്റ് പിൻവലിച്ചത്. സംഭവത്തിന്റെ authenticity സംബന്ധിച്ച് യാതൊരു സംശയവും ഇല്ല. ഇരയും അത് തന്നെ ആവർത്തിക്കുന്നു. സമാനമായ അനുഭവമുണ്ടായതായി മറ്റുള്ളവരും സാക്ഷ്യപ്പെടുത്തുന്നു. ഒരു വീഡിയോയും ലഭിച്ചിട്ടുണ്ട്. ഇരയുടെ പേരിന്റെ ഒരു ഭാഗത്തും മുസ്ലീം എന്ന പദമില്ല. എല്ലാ കാര്യവും ഇവിടെ പങ്കുവെച്ചു കൊള്ളണമെന്നില്ല. അയാളോടൊപ്പം നിൽക്കേണ്ടതിനു പകരം കുറ്റം ചെയ്തവരെ ന്യായീകരിക്കാനുള്ള ത്വരയാണ് കാണുന്നത്. അതിനു പിറകിൽ കൃത്യമായ അജണ്ടയുണ്ട് എന്ന കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ.
ഗൂഗിളിന് കൃത്യമായ വിവരങ്ങൾ നൽകിയാലേ അതിനനുസരിച്ച ഫലം കിട്ടുകയുള്ളൂ. ഏത് വിമാനമെന്ന് ഞാൻ പറഞ്ഞിരുന്നില്ല. പറയാൻ ആഗ്രഹിക്കുന്നുമില്ല. Passenger sequence number നെ flight number എന്നു അനുമാനിച്ചാണ് പലരും പ്രതികരിച്ചിരിക്കുന്നത്. ഗൂഗിളിനെ മാത്രം ആശ്രയിച്ച് തങ്ങളുടെ വിജ്ഞാനം വിളമ്പുന്നവരോട് സഹതപിക്കുകയേ തരമുള്ളൂ. എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം പാസ്പോർട്ട് പിടിച്ചു വെക്കലും ചോദ്യം ചെയ്യലും കടുത്ത ദേഹ പരിശോധനയും സ്വാഭാവിക നടപടി ക്രമങ്ങളല്ല. Checked in baggage deliver ചെയ്യുന്നതിനു മുമ്പു screening ന് വിധേയമാക്കപ്പെടുന്നു എന്ന കാര്യം അറിയാൻ ഗൂഗിൾ പരിശോധിക്കേണ്ട കാര്യമൊന്നുമില്ല.
വളരെ ഉത്തരവാദിത്വമുള്ള ഒരാൾ എന്ന നിലയിൽ തന്നെയാണ് ഇരയുടെ അനുഭവം രേഖപ്പെടുത്തിയത്. സത്യം വിളിച്ചു പറഞ്ഞതിന് ഇതിനു മുമ്പും സംഘടിത ആക്രമണത്തിന് വിധേയനാക്കപ്പെട്ടിട്ടുണ്ട്. ഇത് അവസാനത്തേതാവണമെന്നുമില്ല. അനീതിയാണെന്ന് കണ്ടാലും ബോദ്ധ്യപ്പെട്ടാലും ഇനിയും പ്രതികരിക്കും.
പുരോഗമനക്കാരനാണെന്ന നാട്യത്തിൽ ചീത്ത പറഞ്ഞവരുടെ ഉദ്ദേശം മറ്റെന്തൊക്കെയോ ആയിരുന്നു എന്നു വ്യക്തം. അവർ ഇതിനു കീഴിലും വന്ന് തങ്ങളുടെ വിജ്ഞാനവും സംസ്കാരവും വിളമ്പുമെന്ന കാര്യത്തിലും സംശയമില്ല.
അനുഭാവം പ്രകടിപ്പിച്ചവരോട് നന്ദി. Inbox ലും മറ്റും വന്ന് ചീത്ത പറഞ്ഞവരുടെ വിരട്ടൽ ഇങ്ങോട്ടുേ വേണ്ട.