December 10, 2019
December 10, 2019
ദോഹ : ഖത്തറിലെ മിക്ക പ്രദേശങ്ങളിലും ഇന്നലെ രാത്രിയിൽ കനത്ത മഴ ലഭിച്ചു. രാജ്യത്തെ ചില പ്രദേശങ്ങളിൽ ആലിപ്പഴം വാർഷിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴ നാളെ വരെ തുടരുമെന്നാണ് പ്രതീക്ഷ.
മിസൈദ് നഗരത്തിൽ ഏറ്റവും ഉയർന്ന 34.5 മില്ലിമീറ്റർ മഴ ലഭിച്ചു. ദോഹയിൽ 11.2 മില്ലിമീറ്ററും അൽ വക്രയിൽ 18.9 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 8.3 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം രാത്രി മിസൈദിൽ ആലിപ്പഴം വർഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 6 മണി വരെ കടൽത്തീരത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചിലയിടങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കും.
നാളെ വരെ ശക്തമായ കാറ്റിനൊപ്പം ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ പിന്തുടരണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും ക്യുഎംഡി ട്വീറ്റ് ചെയ്തു.ശക്തമായ കാറ്റിനൊപ്പം കടലിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്.