February 18, 2021
February 18, 2021
ദോഹ: ഖത്തറില്‍ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പിനിടെ 25,000 ത്തിലധികം ഫുട്‌ബോള്‍ ആരാധകര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി). ക്ലബ്ബ് ലോകകപ്പില്‍ പങ്കെടുത്ത എല്ലാ ആരാധകര്‍ക്കും കൊവിഡ് പരിശോധന നടത്തുന്ന പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതായും പി.എച്ച്.സി.സി അറിയിച്ചു.
കൃത്യമായ ആസൂത്രണത്തിലൂടെയുള്ള സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പാക്കിയത്. കൂടാതെ അമീര്‍ കപ്പിന്റെ അവസാനവും എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് 2020 ഫൈനല്‍ മത്സരങ്ങളിലും സമാനമായ പദ്ധതി വിജയകരമായി നടപ്പാക്കിയ പരിചയവും പി.എച്ച്.സി.സിയ്ക്ക് ക്ലബ്ബ് ലോകകപ്പ് വിജയകരമായി നടത്താന്‍ സഹായിച്ചു.
കൊവിഡ്-19 രോഗ വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയ ഫുട്‌ബോള്‍ ആരാധകരെ പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് പി.എച്ച്.സി.സി വ്യക്തമാക്കി. ഇത് കൂടാതെ രോഗവ്യാപനം തടയാനായി സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നിവ ഉള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കാന്‍ ആരാധകര്‍ പൂര്‍ണ്ണമായി സഹകരിച്ചു.
ഫിഫ ക്ലബ്ബ് ലോകകപ്പ് നടത്തിയ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി, പി.എച്ച്.സി.സിയുടെയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും പങ്കാളിത്തത്തോടെയാണ് കൊവിഡ് പ്രതിരോധ നടപടികള്‍ വിജയകരമായി നടപ്പാക്കിയത്. നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യു.എന്‍.സി.സി) 25,550 ഓളം ആരാധകരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.