September 30, 2019
September 30, 2019
റിയാദ്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കശോഗിയുടെ വധത്തില്‍ മലക്കം മറിഞ്ഞ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. നേരത്തെ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി കശോഗിയെ വധിക്കാന്‍ താന്‍ ഉത്തരവിട്ടിട്ടില്ലെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.സംഭവം നടന്നത് തന്റെ അറിവോടെയാണെന്ന സൗദി കിരീടാവകാശിയുടെ പ്രസ്താവന പുറത്തുവന്നു ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം അഭിപ്രായത്തിൽ മാറ്റം വരുത്തിയത്.
യു.എസ് ചാനലായ സി.ബി.എസിന്റെ '60 മിനുട്ട്‌സ് ' പരിപാടിയിലാണ് സൗദി കിരീടാവകാശിയുടെ മലക്കം മറിച്ചില്‍. കൊലപാതകത്തിനു താന്‍ ഉത്തരവിട്ടിട്ടില്ല. എന്നാല്‍, സൗദി സര്‍ക്കാരിനു വേണ്ടി ജോലി ചെയ്യുന്നവരാണു കൃത്യം ചെയ്തത് എന്നതിനാല്‍ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്തവും തനിക്കാണ്. ഹീനകൃത്യമാണ് നടന്നിരിക്കുന്നത്. ഇതൊരു അബദ്ധമായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളും-ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
നേരത്തെ, പി.ബി.എസ് ചാനല്‍ അടുത്തയാഴ്ച പുറത്തിറക്കാനിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയിലറിലാണ് സംഭവം നടന്നത് തന്റെ അറിവോടെയും മേല്‍നോട്ടത്തിലുമാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ സമ്മതിച്ചത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മുഹമ്മദിന്റെ പ്രസ്താവന കൃത്യമായും രാഷ്ട്രീയ കൗശലമാണെന്നാണ് കശോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് സെങ്കിസ് പ്രതികരിച്ചത്. സൗദി രാജാവിനെക്കാളും കൂടുതല്‍ സ്വാധീനമുള്ളയാളും രാജ്യത്തിന്റെ യഥാര്‍ത്ഥ തലവനും താനാണെന്ന സന്ദേശം ലോകത്തിനു നല്‍കുകയാണു പ്രസ്താവനയിലൂടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു.