March 29, 2021
March 29, 2021
ദോഹ: ഖത്തറിലെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മൊഡേണ വാക്‌സിന്‍ ലഭ്യമാക്കി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍. കൂടാതെ ലുസൈല്‍ സിറ്റിയിലെയും അൽ വക്രയിലെയും ഡ്രൈവ്-ത്രൂ വാക്‌സിന്‍ സെന്ററുകളിലും ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും (ക്യു.എന്‍.സി.സി) മൊഡേണ വാക്‌സിന്‍ ലഭ്യമാണ്.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫെബ്രുവരിയിലാണ് അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഖത്തറില്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ കൊവിഡ് വാക്‌സിനാണ് മൊഡേണയുടെത്. നേരത്തേ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനും ഖത്തര്‍ അനുമതി നല്‍കിയിരുന്നു.
പതിനായിരക്കണക്കിന് പേരില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലിന്റെ ഫലങ്ങള്‍ അവലോകനം ചെയ്ത ശേഷമാണ് മൊഡേണ വാക്‌സിന് ഖത്തര്‍ അനുമതി നല്‍കിയത്. അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍, യു.കെ, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങള്‍ നേരത്തേ തന്നെ മൊഡേണ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഒരുപോലെ ഫലപ്രദമാണെന്നാണ് ഖത്തറിലെ ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രണ്ട് വാക്‌സിനുകളുടെയും ഫലപ്രാപ്തി 95 ശതമാനമാണ്. നേരിയ പാര്‍ശ്വഫലങഅങള്‍ മാത്രമാണ് രണ്ട് വാക്‌സിനുകള്‍ക്കും ഉള്ളത്. ഭൂരിഭാഗം പേരിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞ ശേഷമാണ് പാര്‍ശ്വഫലങ്ങള്‍ പ്രകടമാകുന്നത്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതിന്റെ അടയാളമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഖത്തറില്‍ മൊഡേണ വാക്‌സിന്‍ നല്‍കുന്നത്. ഫൈസര്‍ വാക്‌സിന്‍ 16 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നല്‍കുന്നത്.
മൊഡേണ വാക്‌സിന്‍ കൂടി എത്തിയതോടെ ഖത്തറിലെ വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലായി.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.